പീരുമേട്: തെരുവ്നായ കടിച്ചവ വളർത്തു മൃഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെല്ലാം വാക്സിൻ നൽകാൻ തീരുമാനം. പീരുമേട് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാമ്പനാർ, കല്ലാർ, റാണി കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ തെരുവുനായ 19 പേരെയാണ് കടിച്ചത്. ഇവരെല്ലാം പീരുമേട് താലൂക്ക് ആശുപത്രി ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഈ തെരുവുനായയെ പിടികൂടി. നായയെ പരിശോധിച്ചപ്പോൾ ഇതിന് പേവിഷ ബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. നായ കടിച്ച ആളുകൾക്ക് ഇതിനോടകം രണ്ടു ഡോസ് വീതം വാക്സിൻ നൽകി കഴിഞ്ഞു. ഇത് കൂടാതെ നാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ മറ്റു നായ്ക്കളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും ഈ നായ അക്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനാൽ ഇവയെ എല്ലാം കണ്ടെത്തി വാക്സിനേഷൻ നൽകാനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടൊപ്പം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഉൾപ്പടെ വാക്സിനേഷന് വിധേയമാക്കാൻ തീരുമാനിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പീരുമേട് മൃഗാശുപത്രി, താലൂക്ക് ആശുപത്രി അധികൃതർ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |