
അടിമാലി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം പ്രതിസന്ധിയിലായി. ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലം പുറമ്പോക്കിലാണെന്ന് താലൂക്ക് സർവെയറുടെ റിപ്പോർട്ട് വ്യക്തമാക്കി. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം സമർപ്പിക്കുകയും ചെയ്തു. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന കവാട ഭാഗത്ത് മാത്രമാണ് പട്ടയഭൂമിയുള്ളതെന്നും ബാക്കി സ്ഥലങ്ങൾ മുഴുവനായും സർക്കാർ വക പുറമ്പോക്ക് ഭൂമിയിലാണെന്നാണ് വ്യക്തമാകുന്നത് .ഇതോടെ അനുമതിയുടെ കാര്യവും പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രിൽ 19 ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് അനുമതി നൽകുന്നത് സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക്നിർദ്ദേശം നൽകിയത്.ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച് കളക്ടർ വിശദീകരണം നടത്തിയിരുന്നു. നിർമ്മാണം നടക്കുന്ന സമയത്ത് ഇത് നിറുത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകൾ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് നിർമ്മാണം തുടരുകയായിരുന്നു. പിന്നീട് പ്രശ്നമായപ്പോഴാണ് ഇതിന്റെ നടത്തിപ്പുകാർ അനുമതി തേടിയെത്തിയതെന്നും കളക്ടർ മന്ത്രിയോട് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |