ഇടുക്കി: മൂന്നാറിൽ വീണ്ടും ആക്രമണവുമായി പടയപ്പയെന്ന കാട്ടാന. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ ഇറങ്ങിയ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപവും ആനയെത്തി. ഇന്നലെ പുലർച്ചെയായിരുന്നു പടയപ്പ കൃഷിയിടത്തിലേക്കെത്തിയത്. ആക്രമണത്തിൽ ആളുകൾക്ക് പരിക്കില്ല. വിവരമറിഞ്ഞ് തുരത്താനായി ആർ.ആർ.ടി സംഘമെത്തിയപ്പോഴേക്കും കൃഷി നശിപ്പിച്ച ശേഷം പ്രദേശത്ത് നിന്ന് ആന പിന്മാറിയിരുന്നു. അതേസമയം ലയങ്ങൾക്ക് സമീപം വരെ കാട്ടാന എത്തിയ പശ്ചാത്തലത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അക്രമാസക്തനായ പടയപ്പ കാർ തകർക്കുന്നതടക്കമുള്ള സംഭവങ്ങൾ ഉണ്ടായതിനാലാണ് ജനം ഭയപ്പാടിലായിരിക്കുന്നത്. ഏതാനും നാളുകളായി മൂന്നാർ ടൗണും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി തങ്ങുന്ന ആന അപൂർവ്വമായേ കാട്ടിലേക്ക് മടങ്ങാറുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |