മൂന്നാർ: രണ്ട് തലമുറയുടെ കാത്തിരിപ്പിന് വിരാമം, ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ 236 കൈവശക്കാർക്ക് ഭൂമിയുടെ പട്ടയം ലഭിച്ചു. 25 വർഷങ്ങൾക്ക് ശേഷമാണ് ചിന്നക്കനാലിൽ ഭൂവുടമകൾക്ക് പട്ടയം നൽകുന്നത്. കേരള ഭൂപരിഷ്‌കരണ നിയമം 1963 ലെ ചട്ടപ്രകാരമാണ് ഇത്രയും കുടുംബങ്ങൾക്ക് ഉപാധിരഹിത പട്ടയം നൽകിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 70 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ബാക്കിയുള്ളവർക്ക് പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. നടപടികൾ പൂർത്തിയാക്കി ഇന്നലെ പട്ടയങ്ങൾ ഭൂവുടമകൾക്ക് വിതരണം ചെയ്തു. എഫ്. രാജ എം.എൽ.എ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടാറ്റ കമ്പനിയിൽ നിന്് 5 പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത സർവേ നമ്പർ 121ൽ ഉൾപെട്ട 49 ഏക്കറോളം ഭൂമിയിൽ 30 ഏക്കറിലധികം ഭൂമിക്കാണ് ഇപ്പോൾ പട്ടയം നൽകിയത്. രണ്ട് സെന്റ് മുതൽ 60 സെന്റ് വരെയുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ചട്ടപ്രകാരം പരമാവധി ഒരേക്കർ ഭൂമിക്കാണ് പട്ടയം നൽകാൻ കഴിയുന്നത്. അഞ്ച് ഏക്കറോളം ഭൂമി റോഡിനായി ഒഴിവാക്കി. 12 ഏക്കറോളം ഭൂമി ഇനിയും കൈവശക്കാർക്ക് പതിച്ച് നൽകാനുണ്ട്. ചിന്നക്കനാൽ വില്ലേജ് ഓഫീസർ വി. സന്തോഷ് കുമാർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഗുൽസാരി ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |