ഇടുക്കി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ പരസ്യമായി അസഭ്യവർഷം നടത്തിയ യുവാവിനു നേരെ ട്രാഫിക് പൊലീസിന്റെ പെപ്പർ സ്‌പ്രേ പ്രയോഗം. സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയുമടക്കം സാന്നിധ്യത്തിലാണ് ഇയാൾ പരസ്യമായി ചീത്തവിളി നടത്തിയത്. ബഹളത്തെ തുടർന്ന് പൊലീസ് എത്തിയപ്പോൾ രംഗം ശാന്തമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പൊലീസ് വാഹനത്തിനു സല്യൂട്ട് നൽകിയശേഷം അവർക്ക് നേരെയും ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. കൈകൊണ്ട് ആംഗ്യങ്ങൾ കാണിച്ച് പൊലീസിനടുത്തേക്ക് അസഭ്യം വിളിച്ചെത്തിയ ഇയാൾ ജീപ്പിന് അകത്തേയ്ക്ക് തലയിടാൻ തുടങ്ങിയപ്പോഴാണ് മുഖത്തേയ്ക്ക് സ്‌പ്രേ പ്രയോഗം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് വൈറലായത്. പ്രദേശവാസിയായ യുവാവ് ആദ്യം ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി. പിന്നീടാണ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെയും പൊലീസിനെയും അസഭ്യം പറഞ്ഞത്. മുമ്പും സമാനപ്രശ്നത്തിന് നിരവധി തവണ യുവാവിനെ പൊലീസ് പിടിച്ചിട്ടുള്ളതാണ്. എന്നാൽ പെപ്പർ സ്പ്രേ വാഹനത്തിൽ കൊണ്ടുനടക്കുന്നതും പ്രയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന വിമർശനവും പൊലീസിനെതിരെ ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |