ഇരിട്ടി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ആറളം ഫാം ബ്ലോക്ക് 1, ബ്ലോക്ക് 5 (നഴ്സറി ഭാഗം) ഭാഗങ്ങളിൽ നിന്നും 2 ടീമുകളായി ചേർന്ന് നിരീക്ഷണം നടത്തുകയും അവിടെയുണ്ടായിരുന്ന രണ്ട് ആനകളെ (വലിയ കൊമ്പൻ, മൊട്ടു കൊമ്പൻ) എക്കണ്ടി വഴി ബ്ലോക്ക് 2ലേക്ക് കടത്തിവിടുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് 2ൽ നിന്നും ഇവയടക്കം 6 ആനകളെ ബ്ലോക്ക് 4 വഴി ഹെലിപ്പാഡ് ഭാഗത്തേക്കും കടത്തിവിട്ടു.
ഹെലിപ്പാഡ് - വട്ടക്കാട് ഭാഗത്തു നിന്നും താളിപ്പാറ ഭാഗത്തേക്കു തുരത്തവെ ആന തിരിയുകയും ഡ്രൈവ് തുടരാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും കൊട്ടിയൂർ റെയ്ഞ്ചിലെയും കണ്ണവം റെയ്ഞ്ചിലെയും സ്റ്റാഫുകളും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി ഏഴ് വാഹനങ്ങളും വിന്യസിച്ചിരുന്നു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന പൊലീസ്, റവന്യൂ, ടി.ആർ.ഡി.എം എന്നിവരുമായി ഏകോപനം നടത്തി. ടി.ആർ.ഡി.എം ഏരിയയിലെ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഡ്രൈവ് നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാൻ ലെയ്സൺ ഓഫീസർമാർ നിർദേശം നല്കിയിരുന്നു. ഇന്ന് ദൗത്യം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |