കൊല്ലം: അർജന്റീന ഫാനായ മേയറും ബ്രസീൽ ഫാനായ മന്ത്രിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മന്ത്രിപ്പടയ്ക്ക് അടിപതറി. ലോകകപ്പ് ആരവങ്ങൾക്കിടെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അരങ്ങേറിയ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മേയറുടെ അർജന്റീനയ്ക്ക് ആവേശജയം. കളിക്കാനിറങ്ങിയില്ലെങ്കിലും മേയർ എ.കെ.ഹഫീസും മന്ത്രി ബിന്ദു കൃഷ്ണയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.
സൗഹൃദ മത്സരമായിരുന്നെങ്കിലും പന്തുരുണ്ടപ്പോൾ മൈതാനത്ത് ആവേശമായി. കളി തുടങ്ങിയത് മുതൽ റെഫറി വിസിലൂതി മടുത്തു. അത്രയ്ക്ക് കടുത്ത ഫൗളുകളായിരുന്നു മത്സരത്തിലുടനീളം. 16-ാം മിനിറ്റിൽ പ്രേംകുമാറിലൂടെ അർജന്റീന ബ്രസീലിന്റെ ഗോൾവല കുലുക്കി അക്കൗണ്ട് തുറന്നു.
എന്നാൽ ഫസ്റ്റ് ഹാഫിന് തൊട്ടുമുമ്പ് 23-ാം മിനിറ്റിൽ അർജന്റീന ക്യാമ്പിനെ ഞെട്ടിച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ മകൻ ശ്രീകൃഷ്ണൻ ബ്രസീലിനായി തൊടുത്ത പന്ത് ലക്ഷ്യം കണ്ടതോടെ കളി 1-1 എന്ന നിലയിൽ സമനിലയിലായി.
രണ്ടാം പകുതിയിൽ കളി വീണ്ടും മുറുകിയെങ്കിലും കളി തീരാൻ 15 മിനിറ്റ് ശേഷിക്കുന്നതുവരെ ഇരുടീമുകൾക്കും പരസ്പരം ഗോൾവല ചലിപ്പിക്കാനായില്ല. ഒടുവിൽ കളി സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷം, 40-ാം മിനിറ്റിൽ മുൻ ഇന്ത്യൻ താരം കെ.അജയൻ ഒരു മിന്നും ഗോളിലൂടെ അർജന്റീനയ്ക്ക് ആവേശവിജയം സമ്മാനിക്കുകയായിരുന്നു.
അർജന്റീനയ്ക്കായി മുൻ ഇന്ത്യൻ സബ് ജൂനിയർ താരം സിയാദ്, കോർപ്പറേഷൻ കൗൺസിലർമാരായ അനിൽ കുമാർ, അസൈൻ പള്ളിമുക്ക്, കുരുവിള ജോസഫ് എന്നിവരും ബൂട്ട് കെട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |