
കൊല്ലം: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ കൊല്ലം വിക്ടോറിയയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ഉറപ്പാക്കാനുള്ള അന്തിമ പരിശോധനകൾ നടക്കാനിരിക്കെ നഴ്സുമാരുടെ കുറവ് പ്രതിസന്ധിയാകുന്നു. പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ പ്രവർത്തനവും ഇതോടെ താളം തെറ്റി.
17 വിഭാഗങ്ങളിലായി കുറഞ്ഞത് 113 നഴ്സുമാർ വേണ്ടിടത്ത് നിലവിൽ 75 പേർ മാത്രമാണുള്ളത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും അധികമായി വരുന്ന എഴുത്ത് ജോലികളും നിലവിലുള്ള ജീവനക്കാരെ കടുത്ത മാനസിക- ശാരീരിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെങ്കിൽ കുറഞ്ഞത് 38 നഴ്സുമാരെ അടിയന്തരമായി നിയമിക്കണം.
സൗജന്യ ചികിത്സാ പദ്ധതികളുടെ ഭാഗമായി ഏകദേശം 4 കോടിയോളം രൂപ ആശുപത്രിക്ക് റീകൂപ്പ് ചെയ്ത് കിട്ടാനുണ്ട്. എന്നിട്ടും ആശുപത്രി ഭരണസമിതിയോ എൻ.എച്ച്.എം മുഖാന്തിരമോ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
നിലവിൽ പ്രോജക്ട് നിയമനം വഴി ജോലി ചെയ്യുന്ന താത്കാലിക നഴ്സുമാർക്ക് 10000 മുതൽ 12500 രൂപ വരെ മാത്രമാണ് പ്രതിമാസ ശമ്പളം. തുച്ഛമായ വേതനവും അമിത ജോലിഭാരവും കാരണം പലരും ജോലി ഉപേക്ഷിക്കുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ വിഭാഗക്കാരുടെ അടിസ്ഥാന ശമ്പളം 30000 രൂപയെങ്കിലുമായി വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
വേണ്ടത്
113 പേർ
ഉള്ളത്
75 പേർ
കെ.ജി.എൻ.എ സമരത്തിലേക്ക്
തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ആശുപത്രിയിൽ ദേശീയ അംഗീകാരം സംബന്ധിച്ച നിർണായക പരിശോധന നടക്കാനിരിക്കെ നഴ്സുമാർ പ്രതിഷേധത്തിലേക്ക്
രോഗീപരിചരണത്തെ പൂർണമായി ബാധിക്കാത്ത രീതിയിൽ അധികമായി വരുന്ന ഡോക്യുമെന്റേഷൻ ജോലികൾ (ഐ.പി, റിപ്പോർട്ട്, ട്രാൻസ്ഫർ, ഡിസ്ചാർജ് ഒഴികെയുള്ളവ) ബഹിഷ്കരിച്ചാവും സമരം
താത്കാലിക നഴ്സുമാരുടെ അടിയന്തര നിയമനം ഉറപ്പാക്കുക, അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുക, മാസത്തിൽ നാല് ഓഫുകളും രാത്രികാല ഡ്യൂട്ടിക്ക് ശേഷമുള്ള വിശ്രമവും (നൈറ്റ് റെസ്റ്റ്) ഉൾപ്പടെയുള്ള അടിസ്ഥാന ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യം
നഴ്സുമാരുടെ ഒഴിവ് പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.
കെ.ജി.എൻ.എ ജില്ലാ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |