
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ പമ്പിംഗിനായി സ്ഥാപിക്കുന്ന പമ്പ് സെറ്റുകളിലെ 975 എച്ച്.പി ശേഷിയുള്ള നാല് മോട്ടോറുകളുടെ മിഡ് ലെവൽ ടെസ്റ്റ് ഇന്ന് നടക്കും. പമ്പ് സെറ്റ് നിർമ്മാണം കരാറെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ബംഗളൂരുവിലെ ഫാക്ടറിയിലാണ് ടെസ്റ്റ് നടക്കുന്നത്.
പമ്പ് കിണറ്റിനുള്ളിലും മോട്ടോർ കരയിലും ഇരിക്കുന്ന വെർട്ടിക്കൽ ടർബൈൻ പമ്പ് സെറ്റാണ് ഞാങ്കടവിൽ പമ്പിംഗിനായി സ്ഥാപിക്കുന്നത്. ഇതിൽ കരയിൽ സ്ഥാപിക്കുന്ന നാല് മോട്ടോറുകളുടെ ആദ്യ പരിശോധനയാണ് ഇന്ന് നടക്കുന്നത്. വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ, ഫണ്ടിംഗ് ഏജൻസിയായ കിഫ്ബിയുടെ കൺസൾട്ടന്റ്, നിർമ്മാണ കമ്പനി പ്രതിനിധി, പുറത്ത് നിന്നുള്ള വിദഗ്ദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
മോട്ടോറുകൾക്ക് അപാകതയില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ മോട്ടോർ പമ്പ് സെറ്റുമായി ഘടിപ്പിച്ച് പരിശോധന നടക്കും. അതിനിടയിൽ ഞാങ്കടവിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കും. അതിന് പിന്നാലെ പമ്പ് സെറ്റ് ഞാങ്കടവിൽ സ്ഥാപിച്ച് ട്രയൽ റൺ നടത്തും. സെപ്തംബറിൽ ട്രയൽ റൺ നടത്താനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
പ്രതിദിനം 109 എം.എൽ.ഡി ജലം
ഞാങ്കടവിൽ നിന്ന് പ്രതിദിനം 109 എം.എൽ.ഡി ജലം പമ്പ് ചെയ്യുകയാണ് ലക്ഷ്യം. നാല് പമ്പ് സെറ്റുകൾ സ്ഥാപിക്കുമെങ്കിലും രണ്ടെണ്ണം മാത്രമാകും ഒരേ സമയം പ്രവർത്തിക്കുക. പദ്ധതിയിൽ ആകെ 15 പമ്പ് സെറ്റുകളാണുള്ളത്. അതിൽ ഞാങ്കടവിൽ സ്ഥാപിക്കുന്നത് ഒഴികെയുള്ള 11 എണ്ണവും സെൻട്രിഫ്യൂജ് പമ്പ് സെറ്റുകളാണ്. ഇവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
15 പമ്പ് സെറ്റുകൾ
ഞാങ്കടവിൽ 975 എച്ച്.പിയുള്ള 4 പമ്പ് സെറ്റുകൾ
വസൂരിച്ചിറയിൽ 53 എച്ച്.പിയുള്ള രണ്ട് എണ്ണം
മണിച്ചിത്തോട്ടിൽ 265 എച്ച്.പിയുള്ള മൂന്നെണ്ണം
കൊറ്റങ്കരയിൽ 48 എച്ച്.പിയുള്ള മൂന്നെണ്ണം
വടക്കേവിളയിൽ 47 എച്ച്.പിയുള്ള മൂന്നെണ്ണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |