കൊല്ലം: ശക്തികുളങ്ങരയിൽ കാൽനട യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ശക്തികുളങ്ങര ഗുരുദേവ് നഗർ 32 ആമച്ചിറ വീട്ടിൽ തൻസീൽ (27), ശക്തികുളങ്ങര വിജയ നിവാസിൽ ശ്രീജിത്ത് (26), ശക്തികുളങ്ങര ചോഴത്തിൽ വടക്കേത്തറ വീട്ടിൽ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 8.30ഓടെ ശക്തികുളങ്ങര കുരിശടിക്ക് സമീപമുള്ള സർവീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസർകോട് സ്വദേശിയായ യുവാവിനെയാണ് സ്‌കൂട്ടറിലെത്തിയ പ്രതികൾ ആക്രമിച്ചത്. യുവാവിനെ തടഞ്ഞുനിറുത്തി മർദ്ദിച്ച സംഘം കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ശക്തികുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ തൻസീൽ നരഹത്യാശ്രമം, മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ മുമ്പ് കാപ്പാ നിയമപ്രകാരവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം പ്രതിയായ ശ്രീജിത്ത് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ എം.ആർ. പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആഷിഖ്, സജയൻ സി.പി.ഒ സിദ്ദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |