കൊട്ടാരക്കര: മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപിച്ച കൊട്ടാരക്കരയിൽ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പിൻഭാഗം കാട് മൂടുന്നു,
ഇവിടെ രണ്ട് വശങ്ങളിലും കെട്ടിടത്തിന് മുകളിലേക്ക് വള്ളിച്ചെടികളടക്കം പടർന്ന് കയറി. മൂന്നാം നിലവരെ ഈ കാട് വളർന്നത് ഉദ്യോഗസ്ഥർ കണ്ടിട്ടും ഗൗനിക്കുന്നേയില്ല. നാട്ടിലെ മാലിന്യ പ്രശ്നമടക്കം ചർച്ച ചെയ്യാൻ ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗം ചേർന്നത് ഇതേ സിവിൽ സ്റ്റേഷനിലാണ്.
കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് നിന്നു വളരുന്ന കുറ്റിക്കാടുകൾ സിവിൽ സ്റ്റേഷനിലേക്കും പടരുകയാണ്. സിവിൽ സ്റ്റേഷൻ പരിസരത്ത് മാലിന്യം കുന്നുകൂടുന്നത് നേരത്തെയും വിവാദമായിരുന്നു.
ഇഴ ജന്തുക്കളും
സിവിൽ സ്റ്റേഷൻ പരിസരത്ത് ഇഴജന്തുക്കളെ പലപ്പോഴും കാണുന്നതായി പരാതികൾ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ കുറ്റിക്കാട് വളർന്നിട്ടുണ്ട്. എന്നാൽ പിൻഭാഗം ആരും ശ്രദ്ധിക്കാറില്ല. മൂന്ന് നിലവരെ കാട് വളർന്നതിനാൽ ഓഫീസ് മുറികളിലും ഇഴജന്തുക്കളെത്താൻ സാദ്ധ്യതയുണ്ട്. എത്രയും വേഗം കാട് വൃത്തിയാക്കണമെന്നാണ് ജീവനക്കാരുടെ ഉൾപ്പെടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |