തൊടിയൂർ: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ മേൽപ്പാലത്തിനും കേരള ഫീഡ്സിനും മദ്ധ്യേയുള്ള ഭാഗം അപകടക്കെണിയായി മാറിയിട്ടും അധികൃതർ അനങ്ങുന്നില്ല.
റോഡരികിലെ ഓടയ്ക്ക് മൂടിയില്ലാത്തതാണ് പ്രധാന കെണി. വശങ്ങളിൽ വളർന്നുയർന്ന പുല്ലും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ടാർ റോഡിന്റെ അരിക് കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ പുൽ നിറഞ്ഞ വശങ്ങളിൽ അകപ്പെടുന്നത് സാധാരണമാണ്. മേൽപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് നിന്ന് തുടങ്ങി കേരള ഫീഡ്സിന് പടിഞ്ഞാറു വശത്തെ തോട്ടിലേക്ക് വെള്ളം ഒഴുകാനായി നിർമ്മിച്ച ഓടയ്ക്ക് മീതേവരെ ഇപ്പോഴും പൂർണമായി സ്ലാബ് ഇട്ടിട്ടില്ല. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്നാരംഭിക്കുന്ന ഇറക്കത്തിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളും അപകടങ്ങൾ സൃഷ്ടിക്കുന്നു. കേരള ഫീഡ്സിന് പടിഞ്ഞാറുഭാഗത്ത് കോട്ടവീട്ടിൽ ഇംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇവിടെ നിന്ന് തെക്കോട്ട് കൂമ്പില്ലാക്കാവ് ക്ഷേത്രം വഴി എസ്.എൻ.വി എൽ.പി.എസ് ജംഷനിൽഎത്തിച്ചേരുന്ന റോഡിൽക്കൂടി ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
അപകടത്തിൽപ്പെട്ടത്
ആറ് വാഹനങ്ങൾ
കരുനാഗപ്പള്ളി ഭാഗത്തു നിന്ന് മേൽപ്പാലം വഴി ഇവിടെ എത്തുന്ന വാഹനങ്ങളും എസ്.എൻ.വി എൽ.പി.എസ് ജംഗ്ഷൻ വഴി വന്നു ചേരുന്ന വാഹനങ്ങളും മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. അടുത്തിടെ വിവിധ ദിവസങ്ങളിലായി ഇവിടെ 6 വാഹനങ്ങൾ കൂട്ടിയിടിക്കുകയും കൊച്ചു കുട്ടിക്കും പിതാവിനും ഗുരുതരമായി പരി ക്കേൽക്കുകയും ചെയ്തു. അപായ സൂചകങ്ങൾ ഒന്നും ഇവിടെയില്ല. ഈ ഭാഗങ്ങളിൽ തുടർച്ചയായിട്ടുണ്ടാകുന്ന അപകടങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |