കൊല്ലം: ജില്ലയിൽ വീണ്ടും ഒരാൾകൂടി എലിപ്പനി ബാധിച്ച് മരിച്ചു. അഞ്ചൽ സ്വദേശിനിയായ 68 വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും, മരണനിരക്ക് ഉയർന്നു നിൽക്കുന്നത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
മഴ ശക്തമായതോടെ രോഗം പടരാനുള്ള സാദ്ധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തുടർച്ചയായ മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും അഴുക്കുചാലുകളും എലിപ്പനി ബാക്ടീരിയകൾ പെരുകാൻ അനുകൂല സാഹചര്യമൊരുക്കും. പ്രത്യേകിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ എന്നിവരാണ് വലിയ ഭീഷണി നേരിടുന്നത്.
അഴുക്കുചാലുകൾ വൃത്തിയാക്കുന്നവരും കൃഷിപ്പണികളിൽ ഏർപ്പെടുന്നവരും ജോലിസമയത്ത് പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. അണുനാശിനികൾ ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നത് അണുബാധ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ലക്ഷണം
കഠിനമായ പനി തലവേദന പേശിവേദന കണ്ണിൽ ചുവപ്പ് മഞ്ഞപ്പിത്തം
പ്രതിരോധം
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ കാലുറകളും കൈയുറകളും ഉപയോഗിക്കുക
ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ അണുബാധയേൽക്കാതെ സൂക്ഷിക്കുക
വാക്സിനേഷൻ
'ഡോക്സിസൈക്ലിൻ' ഗുളികകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുക
രോഗസാദ്ധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ മുൻകൂട്ടി ഡോക്ടറുടെ ഉപദേശം തേടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |