
കോട്ടയം : പാലായിൽ ഹാട്രിക്ക് ജയം നേടിയിട്ടും മന്ത്രിസ്ഥാനം ലഭിക്കാതെ പോയ മാണി സി. കാപ്പൻ ക്യാബിനറ്റ് റാങ്കുള്ള സ്ഥാനത്തിനായി സമ്മർദ്ദം തുടരുന്നു. ക്രിസ്ത്യൻ സമുദായാംഗങ്ങളായ മന്ത്രിമാരുടെ എണ്ണം കൂടിയതാണ് കാപ്പന് വിനയായത്. ആദ്യടേമിൽ മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നിൽ യു.ഡി.എഫിലെ ഒരു പ്രമുഖ നേതാവാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കാപ്പൻ സൂചിപ്പിക്കുന്നു. ആരോപണം വിരൽ ചൂണ്ടുന്നത് അപുജോൺ ജോസഫിന് ചീഫ് വിപ്പ് സ്ഥാനം ഉറപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയ പി.ജെ. ജോസഫിലേക്കാണെന്നാണ് കാപ്പന്റെ അടുപ്പക്കാർ വ്യക്തമാക്കുന്നത്. മന്ത്രിമാരുടെ ലിസ്റ്റിൽ ക്രൈസ്തവരുടെ എണ്ണം കൂടിയതോടെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് കാപ്പനെ പരിഗണിച്ചിരുന്നു. മന്ത്രിസ്ഥാനം അനൂപ് ജേക്കബുമായി പങ്കിടാൻ മനസില്ലാമനസോടെ സമ്മതിച്ചെങ്കിലും ആദ്യടേമെന്ന കാപ്പന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കും വരെ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വേണമെന്ന് കാപ്പൻ ആവശ്യപ്പെടുമ്പോൾ അഞ്ചുവർഷവും മന്ത്രിസ്ഥാനമെന്ന നിലപാടിൽ അനൂപ് ജേക്കബ് ഉറച്ചു നിൽക്കുകയാണ്.
ചാണ്ടിയെ കെ.പി.സി.സി
അദ്ധ്യക്ഷനാക്കണം
ഉമ്മൻചാണ്ടിയുടെ മകനെന്ന പരിഗണനയിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ചാണ്ടി ഉമ്മനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന പോസ്റ്റ് വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. പലയിടത്തും ഫ്ലക്സ് ബോർഡുകളും ഉയർന്നു. യുവജന ക്ഷേമ വകുപ്പ് ചാണ്ടിക്ക് ലഭിക്കുമെന്നായിരുന്നു അനുയായികളുടെ പ്രതീക്ഷ. മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ഓർത്തഡോക്സ് സഭയും പ്രതിഷേധിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നു വിട്ടു നിന്നിരുന്നു.
''മന്ത്രിസഭയിൽ ഇടംലഭിക്കാത്തതിൽ വിഷമമുണ്ട്. രണ്ടാംടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
-മാണി സി കാപ്പൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |