
മുണ്ടക്കയം : ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും , സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതും നിരത്ത് കുരുതിക്കളമാക്കുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയായി ഇവർ മരണപ്പാച്ചിൽ നടത്തിയിട്ടും പൊലീസും, മോട്ടോർവാഹന വകുപ്പും കാഴ്ചക്കാരുടെ റോളിലാണ്. 25 - 35 വയസിനിടയിലുള്ളവരാണ് ഒട്ടുമിക്ക സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ. ഡ്രൈവിംഗിലെ സാഹസികത മറ്റുള്ളവരെ കാട്ടാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ നിരത്തിലെ ഓരോ ജീവനും ഭീഷണിയായിരിക്കുകയാണ്. രാവിലെയും വൈകിട്ടുമാണ് ബെല്ലും ബ്രേക്കുമില്ലാത്ത പാച്ചിൽ. ദേശീയപാതയയിൽ അപകടങ്ങൾ പതിവാണ്. മുണ്ടക്കയം ഗാലക്‌സി ജംഗ്ഷൻ മുതൽ പൊലീസ് സ്‌റ്റേഷൻ വരെയുളള ഭാഗം രാവിലെ മുതൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ്. ഈ ഭാഗത്തിലൂടെയുളള സ്വകാര്യ ബസുകൾ അമിതവേഗത്തിൽ പായുന്നത് അപകടം വിളിച്ചു വരുത്തുന്നു. ബുധനാഴ്ച സ്വകാര്യ ബസ് കാറിലിടിച്ചു. തെറ്റായ ദിശയിലൂടെ എത്തിയ ബസാണ് അപകടമുണ്ടാക്കിയത്. പാഞ്ഞു വരുന്ന ബസിിനെ കണ്ട് കാൽനടയാത്രക്കാർ ഓടിമാറിയതിനാൽ വൻഅപകടം ഒഴിവായി.
ചോദ്യം ചെയ്താൽ അസഭ്യവർഷം
അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സരയോട്ടം. വിദ്യാർത്ഥികളെ ഉൾപ്പെടെ കയറ്റാതെ സ്‌റ്റോപ്പിൽ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകൾ നിറുത്തുന്നത്. കഴിഞ്ഞദിവസം കടുത്തുരുത്തിയിൽ ഇറങ്ങാൻ താമസിച്ച യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകൾക്കെതിരെ നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം - എറണാകുളം റൂട്ടിൽ മത്സരം തുടർക്കഥയാണ്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകൾ.
മത്സരയോട്ടം ഈ റോഡുകളിൽ
കോട്ടയം - എറണാകുളം
ചങ്ങനാശേരി - വാഴൂർ
കോട്ടയം - കോഴഞ്ചേരി
കറുകച്ചാൽ - മണിമല
മുണ്ടക്കയം -കാഞ്ഞിരപ്പള്ളി
കെ.കെറോഡ്
മണർകാട് - പാലാ
സ്പീഡ് ഗവർണർ അലർജി
മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം
മ്യൂസിക്കൽ എയർഹോണുകൾ
ഡ്രൈവർ കാബിൻ തിരിക്കാറില്ല
വാതിലുകൾ തുറന്നിടൽ
എമർജൻസി ഗ്ലാസിൽ സൺ ഫിലിം
യൂണിഫോം, നെയിംബാഡ്ജ് ഇല്ല
ഹൈറേഞ്ചുമേഖലയിലേക്കുളള ബസ്സുകളാണ് പലപ്പോഴും പാച്ചിൽ നടത്തുന്നത്. ഏറ്റവും തിരക്കേറിയ പ്രദേശത്തുകൂടിയുളള അമിത വേഗയിലുളള യാത്രക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |