ഉദ്ഘാടന ബസിൽ 108 പെണ്ണുങ്ങൾ
കോഴിക്കോട്: ' പ്രിയദർശിനി' യാത്രയ്ക്ക് ആദ്യ ദിവസം ആവേശകരമായ സ്വീകരണം. രാവിലെ 9.50ഓടെ എരഞ്ഞിപ്പാലം-കാരപ്പറമ്പ്-തടമ്പാട്ട് താഴം-പറമ്പിൽ ബസാർവഴി പയിമ്പ്രക്കായിരുന്നു സർവീസ്. ഉദ്ഘാടകനായ എം.കെ. രാഘവൻ എം.പിക്കും എം.എൽ.എമാർക്കും മുൻനിരയിൽ നാലുസീറ്റുകൾ നീക്കിവെച്ചെങ്കിലും ബസിലേക്ക് കയറാൻപോലും പറ്റാത്തവിധം സ്ത്രീകൾ തിങ്ങി നിറഞ്ഞു. ആദ്യ യാത്രയിലെ ഡ്രൈവർ ഷാജിയോട് എത്ര പേരുകാണുമെന്ന് ചോദിച്ചപ്പോൾ ഏതാണ്ടെണ്ണിയപ്പോൾ 108 പേരുണ്ടെന്ന് മറുപടി. കണ്ടക്ടർ രതീദേവി ടിക്കറ്റൊന്നും ചോദിച്ച് വിയർത്തില്ല. ആകെയുള്ള ജോലി വീട്ടിലേയും നാട്ടിലേയും കുശലം ചോദിക്കൽ. ആവേശം പരകോടിയിലായപ്പോൾ പിറകിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു..' മോളേ ഇനി ഈ ബസിലെന്തിനാ കണ്ടക്ടർ....'
ഉടനെ രതിയുടെ മറുപടി ' അമ്മച്ചീ എന്റെ ചോറിൽ മണ്ണിടല്ലേ...' പിന്നെ കൂട്ടച്ചിരി. ബസ് എടുത്തതോടെ പാട്ടും ഡാൻസുമൊക്കെയായി പ്രായം മറന്ന് സ്ത്രീകൾ.
കോഴിക്കോട് ജില്ലയിൽ 147 ഓർഡിനറി സർവീസുകളാണ് ഉള്ളത്. ഇന്നലെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയത് 31 ബസുകൾ. പയിമ്പ്രയിലേക്കുള്ള ഉദ്ഘാടന ബസ് സാധാരണഗതിയിൽ 7000 രൂപയോളം കളക്ഷനുള്ളതാണ്. ഇന്നലത്തെ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഇന്ന് ഡിപ്പോയിൽ നിന്ന് ലഭിക്കുമെന്ന് കണ്ടക്ടർ പറഞ്ഞു. ഉദ്ഘാടനത്തിലെ രണ്ടാം ബസ് പാലക്കാട്ടേക്കായിരുന്നു. ദിവസം 36,000 രൂപയോളം കളക്ഷനുള്ള ബസ്. 110 ലിറ്ററോളം ഡീസൽ വേണം. എങ്കിലും സർക്കാറിന്റെ ആർജവവും ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കുമെന്ന് ഡ്രൈവർമാർ പറയുന്നു. കോഴിക്കോട് ഡിപ്പോ-31 ബസ്സുകൾ, താമരശ്ശേരി 35, തൊട്ടിൽപ്പാലം-30, തിരുവമ്പാടി-28, വടകര-23 ഇങ്ങനെയാണ് ജില്ലയിൽ നിന്നുള്ള ഓർഡിനിറ സർവീസുകളുടെ എണ്ണം. ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ.ജയന്ത്, കെ.പ്രവീൺകുമാർ, വിദ്യാബാലകൃഷ്ണൻ, ഫൈസൽബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പറഞ്ഞവാക്ക് പാലിച്ചു: എം.കെ രാഘവൻ
കോഴിക്കോട്: യു.ഡി.എഫ് സർക്കാർ പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കുമെന്നതിന്റെ ഉദാഹരണമാണ് പ്രിയദർശിനി പദ്ധതിയെന്ന് എം.കെ രാഘവൻ എം.പി. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ പ്രിയദർശിനി സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കപ്പെടുന്നതിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ ജയന്ത് അദ്ധ്യക്ഷനായി. ചടങ്ങിൽ ഷാഫി പറമ്പിൽ വിശിഷ്ടാതിഥിയായി. അഡ്വ. കെ പ്രവീൺകുമാർ, അഡ്വ. ഫൈസൽ ബാബു, അഡ്വ. വിദ്യാ ബാലകൃഷ്ണൻ, മില്ലി മോഹൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |