പുൽപ്പളളി: വയനാടൻ അതിർത്തി ഗ്രാമങ്ങളിൽ ആവശ്യത്തിന് മഴയില്ല. ജൂൺ മാസത്തിൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പരക്കെ മഴ ലഭിച്ചപ്പോൾ, അതിർത്തി പഞ്ചായത്തുകളിൽ പൂതാടിയിൽ മാത്രമാണ് ജൂണിൽ നേരിയ തോതിൽ മഴ ലഭിച്ചത്. ബാക്കിയുള്ള സ്ഥലങ്ങളിൽ മഴ തീരെയില്ല. ജൂൺ ആദ്യവാരത്തിൽ തന്നെ പതിവുപോലെ കാലവർഷം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ഇതനുസരിച്ച് വായ്പയെടുത്തും സ്വർണം പണയം വെച്ചും വിവിധ കൃഷികൾക്കായി വിത്തിറക്കി.
മഴ ലഭിക്കാതായതോടെ വിത്തുകൾ ഉണങ്ങി. പാടങ്ങൾ പലതും വിണ്ടുകീറിയ നിലയിലാണ്. വിത്തുകൾ മുളപൊട്ടുകപോലും ചെയ്യാതായതോടെ കനത്ത നിരാശയിലാണ് കർഷകർ. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി.
ഈ മാസവും മഴ പ്രതീക്ഷിച്ചെങ്കിലും ആദ്യ ദിവസങ്ങളും കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഡെക്കാൻ പീഠഭൂമിയോട് ചേർന്നു കിടക്കുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി, തിരുനെല്ലി, പൂതാടി പഞ്ചായത്തുകളിൽ സ്ഥിതി അതീവ ഗുരുതരമാണ്.
വരാനിരിക്കുന്നത് കുടിവെള്ളക്ഷാമം
ഇനിയും മഴ പെയ്തില്ലെങ്കിൽ വരും വർഷങ്ങളിൽ കൃഷി നാശം മാത്രമല്ല, കുടിവെള്ളം പോലും ഇവിടെ കിട്ടാതെയാവും. ഭൂഗർഭ ജലനിരപ്പ് അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിൽ മരുഭൂവത്കരണത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടർന്നാൽ അതിർത്തിയിലെ കർഷകർ പ്രതിസന്ധിയിലാവും. ഇതിനിടെ ജലക്ഷാമം ഇല്ലാതാക്കാനുള്ള പരിഹാരമായി കാണുന്ന കടമാൻതോട് പദ്ധതി ഉടൻ പ്രാവർത്തികമാക്കണമെന്ന ആവശ്യവും ആ പദ്ധതി വേണ്ടെന്ന ആവശ്യവും ചർച്ചകളിൽ ഇടം പിടിക്കുന്നുണ്ട്.
ആകാശം കാണുമ്പോൾ മഴ പെയ്യുമെന്ന് തോന്നും. പക്ഷേ മണ്ണിൽ ഈർപ്പമില്ല
എൻ.സി. ബാബു, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |