കുറ്റ്യാടി : കുറ്റ്യാടി ടൗണിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ടൗൺ പരിസരത്തെ റിവർ റോഡ്, കുറ്റ്യാടി പുഴയോരം, മരുതോങ്കര റോഡിലെ ചെറുപുഴയോരങ്ങളിലും, പരിസര പ്രദേശത്തുമാണ് ജനങ്ങളെ ആശങ്കയിലാക്കികൊണ്ട് ആഫ്രിക്കൻ ഒച്ചുകളുടെ വംശവർദ്ധനവ്.
റിവർ റോഡിൽ കുട്ടികളുടെ പാർക്ക്, വാട്ടർ പമ്പ് ഹൗസ് പരിസരം തുടങ്ങിയ ഇടങ്ങളിലാണ് ഒച്ചു ശല്യം. സമീപത്തെ കടകളുടെയും വീടുകളുടെയും ചുമരുകളിലും, വൈദ്യുതി പോസ്റ്റുകളിൽ പോലും ഇവ പറ്റി പിടിച്ചിരിക്കുകയാണ്. അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകൾ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പച്ചക്കറികൾ ഉൾപെടെ സസ്യങ്ങളെയും വിളകളെയും ഇവ തിന്നു നശിപ്പിക്കുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ ഇവയുടെ ശല്യം രൂക്ഷമാവുകയാണ്. ഏറ്റവും വലിയ കര ഒച്ചുകളിൽ ഒന്നായ ഇവയ്ക്ക് 20 സെന്റീമീറ്ററിലധികം നീളവും ഏകദേശം ഒരു കിലോഗ്രാം വരെ ഭാരവുമുണ്ട്. ഒരു വർഷത്തിനുള്ളിൽ ഏകദേശം 1200-ലധികം മുട്ടകൾ ഇടാൻ ഇവയ്ക്ക് കഴിയും. അനുകൂലമല്ലാത്ത കാലാവസ്ഥയിൽ രണ്ട് വർഷം വരെ ആഹാരമില്ലാതെ ഉറങ്ങിക്കിടക്കാനും ഇവയ്ക്ക് സാധിക്കും.
മാലിന്യം വർദ്ധിച്ചത് ഒച്ചുകൾ പെരുകാൻ കാരണമായി
മാലിന്യം കൂട്ടിയിടുന്ന ഭാഗങ്ങളിൽ ഒച്ചിന്റെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്നത്.
കഴിഞ്ഞ വർഷം മാർക്കറ്റ് പരിസരങ്ങളിലും ഇവ വ്യാപകമായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങൾ ഒച്ചിനെ ആകർഷിക്കുന്നുവെന്നാണ് കരുതുന്നത്. അതേ സമയം, കുറ്റ്യാടി പുഴയോരത്തെ ഈർപ്പമുള്ള സാഹചര്യവും, അവിടുത്തെ മാലിന്യവും ഒച്ചുകൾക്ക് പെറ്റുപെരുകാൻ കാരണമാകുന്നുണ്ട്. റിവർ റോഡ് അവസാന ഭാഗങ്ങൾ മാലിന്യങ്ങളും അവശിഷ്ടങ്ങൾ നിക്ഷേപം നടത്തുന്നുണ്ട്. കുടാതെ ആക്രിസാധനങ്ങൾ റോഡിൽ നിക്ഷേപിക്കുന്നുണ്ട്. റിവർറോഡ് പരിസരത്ത് ഇത്തരം മാലിന്യങ്ങൾ വർദ്ധിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകൾ കൂടാൻ കാരണമായത്.
കൂട്ടായ പ്രവർത്തനത്തിലൂടെ നശിപ്പിക്കാം
കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഇവയെ നിർമാർജനംചെയ്യാൻ സാധിക്കുകയുള്ളു. തുടക്കത്തിൽതന്നെ ഒച്ചുകളെ പെറുക്കിയെടുത്ത് വീര്യം കൂടിയ ഉപ്പു ലായനി യിൽ 100-250 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു നശിപ്പിക്കുക. അണുബാധ ഒഴിവാക്കാൻ ഒച്ചുകളെ പിടിക്കുമ്പോൾ നിർബന്ധമായും കൈയുറകൾ ഉപയോഗിക്കണമെന്നാണ് കൃഷി ഓഫീസർ ഡാലിയ ജോർജ്ജ് പറയുന്നു.
ആഫ്രിക്കൻ ഒച്ചിനെ സൂക്ഷിക്കണം
ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവങ്ങളിലും വിസർജ്യത്തിലും മനുഷ്യന്റെ ജീവന് തന്നെ അപകടകരമായ പരാന്നഭോജികൾ അടങ്ങിയിട്ടുണ്ടെന്നും ഇവ മനുഷ്യരിൽ മാരകമായ മസ്തിഷ്ക രോഗമുണ്ടാക്കാൻ കാരണമാകാമെന്നാണ് പറയപെടുന്നത്.
"റിവർറോഡ് പരിസരത്തെ കുമിഞ്ഞുകൂടിയ മാലിന്യനി ക്ഷേപം തടയാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നുന്നില്ലെന്നാണ് പരിസര വാസിയും സാമൂഹ്യ പ്രവർത്തകനുമായ പി.പി. ആലിക്കുട്ടി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |