കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വീട് സന്ദർശിച്ച് ടൂറിസം-സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. എം.ടിയുടെ പേരിൽ കോഴിക്കോട്ട് ഒരുക്കുക രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്‌കാരിക പാർക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. എം.ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. കേവലം സ്മാരകം എന്ന നിലയിലല്ല, വിവിധ കലാരൂപങ്ങളുടെ പഠന ഗവേഷണ വേദിയായി ഇതൊരുക്കും. ചരിത്ര സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗാലറി, സിനിമാ തിയറ്റർ, എഴുത്തുകാരുടെ ശബ്ദ മ്യൂസിയം എന്നിവയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശിൽപശാലകൾക്കുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിദേശത്തുനിന്ന് എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും എത്തിയാൽ താമസിക്കാനുള്ള ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഫുഡ്‌കോർട്ടുമെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കും. ഉമ്പായിയുടെ പേരിലുള്ള അക്കാഡമിയും ഈ സാമ്പത്തിക വർഷം ആരംഭിക്കും. ഇവ രണ്ടിനും സ്ഥലം കണ്ടെത്താൻ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ അഡ്വ. കെ ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രിയെ എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകളും നർത്തകിയുമായ അശ്വതി നായരും മുൻ മന്ത്രി എം.കെ മുനീറും ചേർന്ന് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |