SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ചൂടും ഗ്യാസ് ക്ഷാമവും; കൂപ്പ് കുത്തി കോഴിവില

farm
chicken farm

 ഇരട്ടപ്രഹരത്തിൽ കോഴി കർഷകർ

വടക്കഞ്ചേരി: കടുത്ത വേനൽച്ചൂടിന് പിന്നാലെ പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും ചേർന്നതോടെ വടക്കഞ്ചേരി മേഖലയിലെ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരാഴ്ചയ്ക്കിടെ കോഴി വിലയിൽ ഉണ്ടായ വൻ ഇടിവാണുണ്ടായത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടി. തുറന്നു പ്രവർത്തിക്കുന്നവയാകട്ടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ചിക്കൻ വിഭവങ്ങൾ കുറഞ്ഞു. ഇതിനു പുറമേ കടുത്ത വേനലിൽ ചൂട് വർധിച്ചതോടെ ഇറച്ചി ഉപഭോഗം പൊതുവേ കുറയുകയും ചെയ്തു. കൂടാതെ, ഉയർന്ന താപനില കാരണം ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കർഷകർക്ക് ഇരുട്ടടിയായി. മാർച്ച് 24ന് കിലോയ്ക്ക് 124 രൂപയുണ്ടായിരുന്ന ഫാം റേറ്റ് വെറും ഒരാഴ്ച കൊണ്ട് 90 രൂപയിലേക്ക് താഴ്ന്നു. ചിലസ്ഥങ്ങളിൽ 100 മുതൽ 110 രൂപ വരെയുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്കും വില കുറഞ്ഞു. ഇപ്പോൾ 13 രൂപക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. 48 രൂപയ്ക്ക് വങ്ങിയ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ വിൽക്കേണ്ടി വരുന്നത്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി സ്വയംതൊഴിലായി കോഴി വളർത്തൽ തിരഞ്ഞെടുത്ത പ്രവാസികളാണ് പ്രതിസന്ധിയിൽ ഏറ്റവുമധികം ഉലയുന്നത്. കോഴി വളർത്തലിനെ 'കൃഷി' ഗണത്തിൽ ഉൾപ്പെടുത്താത്തതിനാൽ ബാങ്ക് വായ്പകളിലും ഇൻഷ്വറൻസ് പരിരക്ഷയിലും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കുകയാണ്. തീറ്റച്ചെലവ് വർധിക്കുകയും വില കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ മേഖല പാടെ തകരുമെന്നതാണ് അവസ്ഥ. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഫാമുകൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ. കോഴി വളർത്തൽ കൃഷിയായി അംഗീകരിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CHICKEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL