SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ആറ് വർഷം; വാളയാർ ഡാമിൽ പൊലിഞ്ഞത് 36 ജീവൻ

walayar
വാളയാർ ഡാം(ഫയൽ ചിത്രം)​

പാലക്കാട്: ആറ് വർഷത്തിനിടെ വാളയാർ ഡാമിൽ മുങ്ങി മരിച്ചത് 36 പേർ. ഇതിൽ ആറുപേർ സ്ത്രീകളാണ്. മരിച്ചവരിൽ ഏറെയും കോളേജ് വിദ്യാർത്ഥികളും അയൽസംസ്ഥാനത്ത് നിന്നുള്ളവരുമാണ്. ഒന്നര വർഷത്തിനിടെ മാത്രം പൊലിഞ്ഞത് 18 ജീവനുകളാണ്. 2017 നവംബറിൽ തമിഴ്നാട്ടിലെ സ്വകാര്യ കോളജുകളിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിനെത്തുടർന്ന് അന്ന് ഡാമിനകത്ത് അഗ്നിശമനസേന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഒരുക്കിയിരുന്നു. ഡാമിൽ കുളിക്കാനിറങ്ങവേ 2018 ഏപ്രിൽ മാസം അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ രാത്രി മുങ്ങിമരിച്ചു. അതേവർഷം തന്നെ കോവൈ പുതൂർ സ്വദേശികളായ 5 വിദ്യാർത്ഥികളും 2021ൽ മൂന്ന് വിദ്യാർത്ഥികളും ഡാമിൽ മുങ്ങിമരിച്ചു. ഈ വർഷം മാത്രം അ‌ഞ്ച് തമിഴ്നാട് സ്വദേശികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അപകടവും മരണവും തുടർക്കഥയായിട്ടും വാളയാർ ഡാമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം വരുത്താനോ മതിയായ സുരക്ഷാ സംവിധാനമൊരുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നതാണ് ആക്ഷേപം.

ജീവനെടുക്കുന്ന മണൽക്കുഴികൾ
മണലെടുത്തുണ്ടായ കുഴികളാണ് പലപ്പോഴും അപകടക്കെണിയാവുന്നത്. പ്രത്യക്ഷത്തിൽ ഇതു കാണാൻ സാധിക്കില്ല. ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. നീന്തൽ അറിയുന്നവർ പോലും ചെളിയിൽ കുടുങ്ങി അപകടത്തിൽപ്പെടുന്നതാണ് പതിവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുത വേലി ഉപയോഗിച്ചു കെട്ടിയടച്ച് തമിഴ്നാട് മേഖല വഴിയുള്ള പ്രവേശനം തടയാനും അപകടം കുറയ്ക്കാൻ കൂടുതൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാനുമാണ് അഗ്നിശമന സേനയുടെ ശ്രമം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പൊലീസ്, വാളയാർ ഡാം ജലസേചന വിഭാഗം, തമിഴ്നാട് പൊലീസ് എന്നിവരുമായി അടുത്ത ദിവസം യോഗം ചേരുമെന്നും കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബെന്നി കെ.ആൻഡ്രൂസ് അറിയിച്ചു. തമിഴ്നാട് പൊലീസിന്റെ നിരീക്ഷണവും മേഖലയിൽ ഉറപ്പാക്കമെന്നും അഗ്നിരക്ഷാസേന നിർദേശിക്കുന്നു. നിലവിൽ ഡാമിലേക്ക് ഏതു സമയത്തും പല വഴികളിലൂടെ പ്രവേശിക്കാം. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നിന്നു ഡാമിൽ അനധികൃതമായി പ്രവേശിക്കാൻ 4 വഴികളുണ്ട്. കന്നുകാലികളും മീൻപിടിത്തക്കാരും ഇവിടെ എത്തുന്ന സഞ്ചാരികളുമൊന്നും യാതൊരു സുരക്ഷയുമില്ലാതെയാണ് ഡാമിലേക്ക് പ്രവേശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL