തിരുവല്ല: വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയ്ക്ക് അഭിനവും സുനീഷും രക്ഷകരായി. തിരുവല്ല കിഴക്കുംമുറി വാഴയിൽ പടിയ്ക്കൽ ഇന്ദിര (65)യ്ക്കാണ് പുനർജ്ജന്മം ലഭിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിന് സ്വകാര്യ ആവശ്യത്തിനായി കിഴക്കുംമുറിയിൽ പോയി കാറിൽ തുകലശ്ശേരിയിലേക്ക് മടങ്ങുമ്പോഴാണ് ആളൊഴിഞ്ഞ പ്രദേശത്തെ വെള്ളക്കെട്ടിൽ ഇന്ദിരാമ്മ മുങ്ങിത്താഴുന്നത് ഇരുവരും കണ്ടത്. ക്ഷേത്ര ആവശ്യത്തിനുള്ള എരുക്ക് പറിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങിയ വീട്ടമ്മ മുങ്ങിത്താഴുകയായിരുന്നു. ഇരുവരും കാണുമ്പോൾ ഇന്ദിരാമ്മയുടെ കൈകൾ മാത്രമാണ് വെള്ളക്കെട്ടിന് മുകളിൽ ഉണ്ടായിരുന്നത്. കാർ നിറുത്തിയ ഉടനെ വെള്ളക്കെട്ടിലേക്ക് എടുത്തുചാടിയ അഭിനവ് മുങ്ങിത്താഴുകുകയായിരുന്ന ഇന്ദിരാമ്മയെ ചുമലിലേറ്റി കരയിലേക്ക് നീന്തുകയായിരുന്നു. തുടർന്ന് ബന്ധുവായ സുനീഷിന്റെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു.
തുകലശ്ശേരി കളീയ്ക്കൽ വീട്ടിൽ സുഭാഷ് കുമാർ - സ്മിത ദമ്പതികളുടെ മകനായ അഭിനവ് (19) കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഡിയോളജി ആൻഡ് സ്പീച്ച് കോഴ്സ് രണ്ടാംവർഷ വിദ്യാർത്ഥിയാണ്. തുകലശ്ശേരി കളിയ്ക്കൽ വീട്ടിൽ പുഷ്പകുമാരി - കൃഷ്ണൻകുട്ടി ദമ്പതികളുടെ മകനാണ് സുനീഷ് കുമാർ (36). സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ത്രിലോക് നാഥ്, നഗരസഭ മുൻചെയർമാൻ ആർ.ജയകുമാർ എന്നിവർ ഇരുവരെയും അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |