
അയ്യപ്പന് സ്വർണകിരീടം ചാർത്തി ഉച്ചപൂജ നടത്തി
ശബരിമല: കർക്കടക മാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ തീർത്ഥാടനകാലത്തെ അനുസ്മരിപ്പിക്കും വിധം തിരക്കേറി. നടതുറന്ന് നാലുദിവസത്തിനുള്ളിൽ സന്നിധാനത്ത് എത്തിയത് രണ്ടര ലക്ഷത്തിലധികം ഭക്തർ. ഇരുമുടിക്കെട്ടുമായി എത്തുന്ന തീർത്ഥാടകരെ കൂടാതെ കെട്ടില്ലാതെ വടക്കേനടയിലൂടെ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായത്. മഴയും മഞ്ഞും അവഗണിച്ച് ഭക്തർ പമ്പയിൽ നിന്ന് നീലിമലയിലൂടെയും സ്വാമി അയ്യപ്പൻ റോഡിലൂടെയും സന്നിധാനത്തേക്ക് എത്തി. പുലർച്ചെ 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം നടന്നു. ബ്രഹ്മകലശാഭീഷേകത്തിനും കളഭാഭീഷേകത്തിനുശേഷം അയ്യപ്പനെ സ്വർണ കിരീട മണിയിച്ചാണ് ഉച്ചപൂജ നടത്തിയത്. തമിഴ്നാട് ചിദംബരം സ്വദേശിയായ വൈദ്യനാഥൻ എന്ന ഭക്തനാണ് അയ്യപ്പന് കിരീടം വർഷങ്ങൾക്കു മുൻപ് വഴിപാടായി സമർപ്പിച്ചത്. വൈദ്യനാഥൻ ശബരിമല ദർശനത്തിനെത്തുന്ന ദിവസങ്ങളിൽ മുൻകൂട്ടി ദേവസ്വം ബോർഡിനെ അറിയിക്കുകയും കിരീടം ചാർത്തി ദർശനത്തിന് അനുമതി നൽകുകയും ചെയ്യും. വൈകിട്ട് 4ന് നടതുറന്ന് ദീപാരാധനയ്ക്കുശേഷം പടിപൂജ നടത്തി. പുഷ്പാഭീഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം നടയടച്ചു. കർക്കടക മാസപൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |