
പത്തനംതിട്ട : അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ ഏത്ത വാഴകർഷകർക്ക് കനത്ത നഷ്ടം സംഭവിച്ചതോടെ ഓണവിപണിയിൽ ഇക്കുറി ഉപ്പേരിവില കുതിക്കും. വെളിച്ചെണ്ണയിൽ വറുത്തെടുത്ത നാടൻ എത്തക്കായുടെ ഉപ്പേരിക്ക് ഇപ്പോൾ 440രൂപയാണ് വില. പാംമോയിലിൽ വറുത്തതിന് കിലോയ്ക്ക് 360 രൂപ നൽകണം. ശർക്കരവരട്ടിക്കും പഴംചിപ്സിനും 400രൂപയാണ്. വെള്ളം ഇറങ്ങിയതോടെ ആറ്റുതീരത്തും തകിടിപുരയിടങ്ങളിലും പാടശേഖരങ്ങളിൽ വാരംകോരിയും കൃഷി ചെയ്തിരുന്ന വിളവെത്താറായ ഏത്തവാഴകൾ വാടിഒടിഞ്ഞു വീഴുകയാണ്. ഒരുകിലോ പച്ച ഏത്തയ്ക്കായുടെ വില 100രൂപയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ തമിഴ്നാടൻ, വയനാടൻ കുലകളാണ് എത്തുന്നത്. തമിഴ്നാടൻ കുലയ്ക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 70 രൂപയുമാണ് വില.
മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വാഴ കൃഷിചെയ്യുന്നത് പമ്പാ, അച്ചൻകോവിൽ നദികളുടെ തീരങ്ങളിലും വകയാർ, അടൂർ, പന്തളം, ചെന്നീർക്കര, വല്ലന, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലുമാണ്.
നാടൻ പച്ച ഏത്തയ്ക്ക : 100രൂപ
നാടൻ ചിപ്സ് : 440
ശർക്കരവരട്ടി : 360
(വില ഒരു കിലോയിൽ)
വയനാട്, മഞ്ചേരി, മേട്ടുപ്പാളയം, തക്കല, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പത്തനംതിട്ടയിൽ ഏത്തക്കുലകൾ എത്തുന്നത്. ഗുണത്തിലും രുചിയിലും നാടൻ എത്തക്കുലകളാണ് മുന്നിൽ. വിപണിയിൽ ഇവയ്ക്കാണ് ഏറെപ്രിയം.
മഴക്കെടുതിയിൽ ഏത്തവാഴ കൃഷി നശിച്ചതും വിലകൂടിയതും വിപണിയിൽ കനത്ത തിരിച്ചടിയാണ്. ഓണവിപണി ലക്ഷ്യമിട്ട് കായ് വറുത്ത് സ്റ്റോക്ക് ചെയ്യേണ്ട സമയമാണിത്. ഉപ്പേരി വില ഒരു പരിധിയിൽ കൂടുതൽ കൂട്ടിയാൽ കച്ചവടവും ഇല്ലാതാകും.
രാജീവ്, വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |