
നെയ്യാറ്റിൻകര: വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. മുഴുവൻ തുകയും നൽകി വാഹനം വാങ്ങിയ ആളുടെ പേരിൽ വ്യാജമായി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പള്ളിച്ചൽ ശിവപ്രസാദ് നിലയത്തിൽ സുമകുമാരിയെ (44) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിലെ ഷോറൂമിൽ നിന്ന് മുഴുവൻ തുകയും അടച്ച് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിലാണ് വ്യാജരേഖ ചമച്ച് ബാങ്ക് വായ്പ ഒപ്പിച്ചത്. ആർ.സി ഉടമ അറിയാതിരിക്കാൻ വേണ്ടി ആർ.സി ബുക്കിൽ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം പ്രതി വിദഗ്ദ്ധമായി മായ്ച്ചു കളയുകയും ആർ.സി ഉടമയുടെ ഫോൺ നമ്പറിന് പകരം പ്രതി സ്വന്തം ഫോൺ നമ്പറാണ് ആർ.സി രേഖകളിൽ നൽകിയിരുന്നത്. വായ്പാ തവണ മുടങ്ങിയപ്പോൾ ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി പിടിക്കപ്പെടുകയും ഇത് ഉടമ ശ്രദ്ധിക്കാതിരിക്കാൻ പ്രതി ആ തുക ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു പോകുമായിരുന്നു. എന്നാൽ അക്കൗണ്ട് പരിശോധനയിൽ സംശയം തോന്നിയ ഉടമ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിചിത്രമായ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർ വി. ജോൺ, അസിസ്റ്റന്റ് സബ് ഇൻപെക്ടർ സുകേഷ്, സിവിൽ പൊലീസ് ഓഫീസർ അനുസ്മിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |