വിതുര: വിതുര പരപ്പാറ പുളിച്ചാമല റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും നാമമാത്രമായ ബസുകളാണ് ഇതുവഴി ഓടുന്നത്. നേരത്തേ കൂടുതൽ സർവീസുകൾ ഉണ്ടായിരുന്നതാണ്. കൊവിഡ് വ്യാപനത്തിൽ നിറുത്തലാക്കിയ സർവീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പരപ്പാറ-പുളിച്ചാമല റൂട്ടിൽ കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന് കോൺഗ്രസ് പുളിച്ചാമല വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. തൊളിക്കോട് മണ്ഡലം മുൻ പ്രസിഡന്റ് ചായം സുധാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എസ്.മോഹനൻനായർ അദ്ധ്യക്ഷത വഹിച്ചു. മാങ്കാട് സുകുമാരൻ, ഷൈലജാ ആർ. നായർ, ബി.മോഹനൻനായർ. സി.ബിനു, എസ്, സജികുമാർ, സുരേഷ് കുമാർ, ജീവൻകുറുപ്പ്, മാന്തോപ്പിൽ സുധീർ എന്നിവർ പങ്കെടുത്തു.
പരപ്പാറ,കുളമാൻകോട്,പുളിച്ചാമല,കണ്ണങ്കര,ആനപ്പെട്ടി,ചെറുകൈത മേഖലയിലുള്ള ധാരാളം വിദ്യാർത്ഥികൾ വിതുര,തൊളിക്കോട്,നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ബസുകളുടെ കുറവ് മൂലം വിദ്യാർത്ഥികളുൾപ്പെടെ ബുദ്ധിമുട്ടിലാണ്.
നടപടി സ്വീകരിച്ചില്ല
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചെങ്കിലും പുളിച്ചാമല റൂട്ടിൽ ഒരു പ്രിയദർശിനി ബസ് മാത്രമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ പ്രിയദർശിനി ബസുകൾ പുളിച്ചാമല വഴി സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് പുളിച്ചാമല, പരപ്പാറ നിവാസികൾ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന്
വിതുര,പാലോട്,നെടുമങ്ങാട്,ആര്യനാട് ഡിപ്പോകളിൽ നിന്നും ഓരോ പ്രിയദർശിനി ബസ് കൂടി പുളിച്ചാമല പരപ്പാറ റൂട്ടിൽ അനുവദിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |