ശംഖുംമുഖം: എല്ലാക്കാര്യത്തിനും പരസ്‌പരം സഹായിച്ചിരുന്ന സഹോദരബന്ധത്തിന്റെ ഊഷ്‌മളത നിറഞ്ഞ കുടുംബാന്തരീക്ഷത്തിലാണ് രണ്ടു സഹോദരിമാരുടെയും ജീവനെടുത്ത ബൈക്ക് ചീറിപ്പാഞ്ഞെത്തിയത്. പിരിയാനാവാത്ത ഹൃദയബന്ധമുള്ള ഇവർക്ക് ഒടുവിൽ അന്ത്യനിദ്ര ഒരുക്കിയതും ഒരേമണ്ണിൽ.
സ്വന്തമായി വീടില്ലാത്ത ശാന്ത,സഹോദരൻ സത്യന്റെ വീട്ടിലാണ് മകനും പേരക്കുട്ടികൾക്കുമൊപ്പം കഴിഞ്ഞിരുന്നത്. വീടില്ലാത്ത സഹോദരിയുടെ കുടുംബത്തിന് താമസിക്കാനായി സഹോദരൻ തന്റെ വീട് വിട്ടുനൽകുകയിരുന്നു. മകൻ അനിലിന്റെ ഭാര്യ ശശികല നാലുവർഷം മുമ്പ് മരിച്ചതോടെ ചെറുമക്കളായ അമലിനെയും അഖിലിനെയും അതുലിനെയും വളർത്തിയത് ശാന്തയായിരുന്നു.
പേരക്കുട്ടികൾക്ക് കഴിക്കാനുള്ള ഭക്ഷണമൊക്കെ രാവിലെ തന്നെ ഒരുക്കിയശേഷമാണ് യാത്ര പറഞ്ഞിറങ്ങിയത്. തയ്യൽ പണിക്കാരനായ അനിലിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
വിജയമ്മയാകട്ടെ സഹോദരൻ സത്യൻ നടത്തുന്ന ചായക്കടയിൽ ജോലി ചെയ്താണ് ഏക മകനൊപ്പം കഴിഞ്ഞിരുന്നത്. ചായക്കടയോട് ചേർന്ന് താമസിക്കുന്ന സഹോദരന്റെ മകൾക്ക് പരിചരണം നൽകാനായാണ് വിജയമ്മ ഇവിടെ ജോലിക്ക് നിന്നിരുന്നത്.
മരണത്തിലും പിരിയാതെ
വർഷംതോറും മുടങ്ങാതെ ഓണത്തിന് മുമ്പ് ശാന്തയും വിജയമ്മയും തമിഴ്നാട്ടിലെ പ്രശസ്തമായ ആറ്റിൻകര പള്ളിയിൽ സന്ദർശം നടത്തുന്നത് പതിവായിരുന്നു. ഇത്തവണത്തെ യാത്രക്കിടെയാണ് വിധി ഇരുവരുടെയും ജീവൻ നഷ്ടമായത്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ ഒമ്പത് മണിക്ക് ആറ്റിൻകര പള്ളിയിലേക്ക് പുറപ്പെടുന്ന ബസിൽ പോകാനായി രാവിലെ ഏഴിന് ഇരുവരും വീട്ടിൽ നിന്നിറങ്ങി. കാൽനടയായാണ് ഇരുവരും ബൈപ്പാസ് വരെ എത്തിയത്.
തമ്പാനൂരിലേക്ക് പോകാനുള്ള ബസ് കയറാൻ സർവീസ് റോഡിലൂടെ കുറച്ചുദൂരം മുന്നോട്ടുപോയി ബൈപ്പാസിൽ കയറാനായിരുന്നു ശ്രമം. ഇരുമ്പിൽ പണിത സ്റ്റെപ്പ് കയറി ബൈപ്പാസിലെത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |