തിരുവനന്തപുരം: കർക്കടകത്തിലെ അമാവാസി ദിനമായ ഇന്നലെ വിശ്വാസികൾ പിതൃക്കൾക്കായി ബലിതർപ്പണം നടത്തി. ജില്ലയിലെ സ്നാന ഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ തിരക്കായിരുന്നു. ക്ഷേത്രപിണ്ഡം പതിവുള്ള തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ബലിയിടാൻ പുലർച്ച മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ബലിക്ക് ശേഷം മുന്നിലെ ബലിത്തറകളിലും കരമനയാറ്റിലും വിശ്വാസികൾ പിണ്ഡം സമർപ്പിച്ചു. വർക്കല പാപനാശം കടപ്പുറത്ത് ചൊവ്വാഴ്ച വൈകിട്ട് മുതൽ തർപ്പണം ആരംഭിച്ചിരുന്നു. കന്യാകുമാരി കടപ്പുറത്തും നിരവധി പേർ ബലിതർപ്പണം നടത്തി. ശംഖുംമുഖത്തും നിയന്ത്രണങ്ങളോടെ ബലിതർപ്പണം അനുവദിച്ചിരുന്നു.
അരുവിപ്പുറം ശിവക്ഷേത്രം,ചെമ്പഴന്തി ഗുരുകുലം,മാറനല്ലൂർ അരുവിക്കര ധർമ്മശാസ്താക്ഷേത്രം,പൂവാർ കടപ്പുറം,നെയ്യാറ്റിൻകര രാമേശ്വരം ശിവക്ഷേത്രം,കോവളം കീഴതിൽ മഹാഗണപതി ക്ഷേത്രം,ആറ്റിങ്ങൽ പൂവമ്പാറക്ഷേത്രം,കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം, കരിപ്പൂര് ഭദ്രകാളിക്ഷേത്ര കടവ്,പാലോട് ചിപ്പൻചിറ ത്രിവേണീസംഗമം,പോത്തൻകോട് പണിമൂല ദേവീക്ഷേത്രം,കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് നിരവധി പേരെത്തിയിരുന്നു. തിരക്ക് വർദ്ധിച്ചപ്പോൾ പലയിടത്തും ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു. പൊലീസ്,അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ,ഡോക്ടർമാർ,ലൈഫ് ഗാർഡുകൾ എന്നിവർ എല്ലായിടത്തും സജ്ജമായിരുന്നു. പ്രധാന കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |