
നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത നിർമ്മാണം നടക്കുന്ന കരകുളം പാലം ജംഗ്‌ഷനിലെ അപകടക്കുഴികൾ നികത്തണമെന്ന ആവശ്യവുമായി യാത്രക്കാരും നാട്ടുകാരും രംഗത്ത്.കരകുളം പാലത്തിൽ നിന്നും കാച്ചാണിയിലേക്ക് തിരിയുന്ന റോഡിന്റെ മദ്ധ്യഭാഗത്തായാണ് വലിയ കുഴികൾ രൂപപ്പെട്ടത്. ഇവിടെ സ്ഥാപിച്ചിരുന്ന കുഞ്ഞികൃഷ്ണൻ നാടാരുടെ സ്മാരകം ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റിയപ്പോൾ രൂപപ്പെട്ട കുഴി നികത്താത്തതും ദുരിതമായിട്ടുണ്ട്.പ്രധാന പാത അടച്ചിരിക്കുന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് കരകുളം പാലത്തിൽ നിന്നും കാച്ചാണി വഴി വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്.വളവിൽ നിന്നും പെട്ടെന്നു തിരിയുമ്പോൾ കുഴിയിൽവീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് ഇതിനകം നിരവധിപേർക്കാണ് പരിക്കേറ്റത്.റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ജീവനക്കാരോട് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും കുഴികൾ നികത്താൻ തയ്യാറാകുന്നില്ല. ഉടൻ പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |