SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

സുനിശ്ചിതം രാജൻ, ഒപ്പമെന്ന് ആലങ്കോടും പത്മജയും

തൃശൂർ: നാളുകൾ നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ തൃശൂർ മണ്ഡലം ഇനി ജനവിധിക്കായുള്ള കാത്തിരിപ്പിൽ. മേയറായുള്ള പ്രവർത്തന പരിചയവും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും വിജയം സുനിശ്ചിതമാക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ വിശ്വാസം. മോദി തരംഗവും സ്ത്രീ വോട്ടുകളും പാർട്ടിയെ തുണയ്ക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പത്മജയും വിശ്വസിക്കുന്നു.
ഇടതിന്റെ ജില്ലയിലെ ആധിപത്യവും വ്യക്തിപരമായ ബന്ധങ്ങളും തന്റെ വിജയത്തെ തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ. 23 ദിവസത്തെ വോട്ടെടുപ്പ് ആവേശം അവസാനിച്ചതോടെ, പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും വിജയപ്രതീക്ഷയും കേരള കൗമുദിയോട് പങ്കുവയ്ക്കുന്നു.

യു.ഡി.എഫ്

വിജയം സുനിശ്ചിതം : രാജൻ പല്ലൻ
ഭൂരിപക്ഷം മനസിലുണ്ട്. വിജയം സുനിശ്ചിതമാണെന്ന് രാജൻ ജെ.പല്ലൻ. തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞെങ്കിലും രാജൻ ജെ.പല്ലൻ ഇപ്പോഴും കർമ്മനിരതനാണ്. അന്തരിച്ച ഫാ.ഡോ.ഫ്രാൻസിസ് ആലപ്പാട്ടിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വിജയപ്രതീക്ഷ: ജാതിമത രാഷ്ട്രീയ ഭേദമന്യേ വോട്ടർമാരുടെ വലിയ പിന്തുണ ലഭിച്ചു. വിജയം ഉറപ്പാണ്.

അനുകൂല ഘടകം: മുൻ മേയർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് കരുത്ത്. ഭൂരിപക്ഷം എത്രയെന്ന് മനസിലുണ്ടെങ്കിലും പുറത്തുപറയുന്നില്ല.

എൻ.ഡി.എ:

'തൃശൂർ എനിക്കൊപ്പം' : പത്മജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം മണ്ഡലത്തിൽ പ്രതിഫലിക്കുന്നുണ്ട്. തൃശൂർ എനിക്കൊപ്പം നിൽക്കുമെന്ന് പത്മജ പറയുന്നു. എറണാകുളത്തെ വീട്ടിലേക്ക് വിശ്രമത്തിനായി മടങ്ങിയ പത്മജ വേണുഗോപാൽ ആവേശത്തിലാണ്.

വിജയപ്രതീക്ഷ: ഭൂരിപക്ഷത്തിന്റെ കണക്കുകൾക്കപ്പുറം തൃശൂരിൽ താമര വിരിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

അനുകൂല ഘടകം: സ്ത്രീകൾക്കിടയിലുള്ള മോദി തരംഗവും പ്രധാനമന്ത്രിക്കൊപ്പം നടത്തിയ പ്രചാരണവുമാണ് വിജയത്തിന് അടിസ്ഥാനം.

എൽ.ഡി.എഫ്:

വ്യക്തിബന്ധം തുണയ്ക്കും: ആലങ്കോട്

ഇതൊരു എൽ.ഡി.എഫ് മണ്ഡലമല്ലേ, സരേഷ് ഗോപി ജയിച്ചതിന്റെ പാടുകൾ പോലും ഇപ്പോഴിവിടെയില്ലെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു. തിരഞ്ഞെടുപ്പ് അനുഭവങ്ങൾ വരുംകാല കവിതകൾക്ക് ഊർജ്ജമാകുമെന്നും പറയുന്നു. പൊന്നാനിയിലെ വീട്ടിലേക്ക് മടങ്ങി സാംസ്‌കാരിക പരിപാടികളിൽ സജീവമാകാനൊരുങ്ങുകയാണ്.


വിജയപ്രതീക്ഷ: എൽ.ഡി.എഫ് വോട്ടുകൾക്കൊപ്പം മണ്ഡലത്തിലെ വ്യക്തിപരമായ ബന്ധങ്ങളും വോട്ടാകും.

അനുകൂല ഘടകം: സാധാരണക്കാരുമായി നേരിട്ട് സംവദിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായി. രാഷ്ട്രീയ ശത്രുത എതിരാകില്ല. വ്യക്തിബന്ധങ്ങൾ തുണയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL