SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

അളക്കാൻ മാപിനികളില്ല: പൂരനഗരത്തിലെ താപനില ആർക്കറിയാം?

screen-
സ്റ്റീവൻസൺ സ്ക്രീൻ

തൃശൂർ: 40 ഡിഗ്രി സെൽഷ്യസിൽ ചുട്ടുപൊള്ളുന്ന തൃശൂരിൽ, ജനലക്ഷങ്ങളെത്തുന്ന പൂരം നടക്കുമ്പോൾ താപനില അളക്കാൻ ഒരു മാപിനി പോലുമില്ല. പത്ത് കിലോ മീറ്റർ അകലെ വെള്ളാനിക്കരയിൽ കാർഷിക സർവകലാശാലാ കേന്ദ്രത്തിലെ റീഡിംഗാണ് തൃശൂരിലേതായി രേഖപ്പെടുത്തുന്നത്. ഇനി മഴ പെയ്താലും വെള്ളാനിക്കരയിലെ മാപിനി തന്നെ ശരണം. നഗരത്തിൽ വൻകിട കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളുമുള്ളതിനാൽ വെളളാനിക്കരയിലേതിനേക്കാൾ ശക്തമായ ചൂടുണ്ടായേക്കാം. കൃത്യമായ താപനില അറിഞ്ഞാലേ മുന്നൊരുക്കം നടത്താനും മുന്നറിയിപ്പ് നൽകാനുമാകൂ. വെള്ളാനിക്കരയിലെ താപനില തൃശൂർ നഗരത്തിലേതാണെന്ന നിലയിൽ മുന്നറിയിപ്പ് നൽകിയാൽ ചിലപ്പോൾ പ്രതികൂലമാകും.

ചെലവേറെയില്ല, പക്ഷേ...

താപനില അളക്കാനുള്ള സ്റ്റീവൻസൺ സ്‌ക്രീൻ എന്ന ഉപകരണം സ്ഥാപിക്കാൻ 25,000 മുതൽ 30,000 വരെ മാത്രമാണ് ചെലവ്. നാല് തെർമോമീറ്ററുകളുള്ള പെട്ടിയാണിത്. കാലാവസ്ഥാ ശാസ്ത്രജ്ഞർ പലപ്പോഴും ഈ ആവശ്യം മുന്നോട്ടുവെച്ചെങ്കിലും നടപ്പായില്ല. കളക്ടറേറ്റിൽ ഇത് സ്ഥാപിക്കാവുന്നതേയുള്ളൂ. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ റീഡിംഗിൽ വ്യത്യാസമുണ്ടാകാറുണ്ട്. ഇതിലെ വിവരങ്ങളാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്.

സ്റ്റീവൻസൺ സ്‌ക്രീൻ ഫലപ്രദം

താപനില അറിയാൻ സ്റ്റീവൻസൺ സ്‌ക്രീൻ ഫലപ്രദമാണ്. മഴ, കാറ്റ്, സൂര്യപ്രകാശം എന്നിവ അകത്തേക്ക് പ്രവേശിക്കില്ല. തെർമോമീറ്ററുകൾ സ്‌ക്രീനിൽ ഘടിപ്പിച്ചിരിക്കും. തറയിൽ നിന്ന് നാലടി ഉയരത്തിൽ ഇത് സ്ഥാപിക്കാം. പകൽച്ചൂട് അറിയുന്നതിന് മാക്‌സിമം തെർമോമീറ്ററും കുറഞ്ഞ താപനില അറിയാൻ മിനിമം തെർമോമീറ്ററുമുണ്ട്.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ

ലഭിക്കുന്നത്:

വായുവിന്റെ താപനില
ആപേക്ഷിക ആർദ്രത
അന്തരീക്ഷമർദ്ദം
കാറ്റിന്റെ വേഗം
ദിശ, മഴ, സൗരവികിരണം

മഴമാപിനികളും കുറവ്

വിവരങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് നൽകാൻ കേരളത്തിൽ ആകെയുള്ളത് 80 മഴ മാപിനികളാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വെബ്‌സൈറ്റിൽ ഇത് വ്യക്തമാണ്. ഇതിൽ 14 എണ്ണം മാത്രമാണ് എഫ്.ആർ.പി റെയിൻ ഗേജുകൾ. മഴയുടെ അളവ് മാത്രം അളക്കുന്നവയാണ് എഫ്.ആർ.പി റെയിൻ ഗേജുകൾ. ഇതിന് 5,000 രൂപ മാത്രമാണ് വില. ഇതും തൃശൂർ അടക്കമുള്ള പല നഗരങ്ങളിലുമില്ല.

' നഗരകേന്ദ്രങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി അറിയാൻ സംവിധാനം അനിവാര്യമാണ്. പ്രത്യേകിച്ച് തൃശൂർ പൂരം നടക്കുന്ന തൃശൂർ പോലെയുള്ള സ്ഥലങ്ങളിൽ. '

ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL