
തൃശൂർ: നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂർ ദർശനത്തിനെത്തിയ രമേശ് ചെന്നിത്തലയെ കാത്ത് നൂറുക്കണക്കിന് പ്രവർത്തകർ. വ്യാഴാഴ്ച്ച വൈകിട്ട് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് തിരിച്ചതറിഞ്ഞതോടെ രാത്രി പത്ത് ആയപ്പോഴേക്കും അനുനായികൾ ഗുരുവായൂരിലെത്തി തമ്പടിച്ചു. ഇന്നലെ പുലർച്ചയോടെയാണ് ചെന്നിത്തല ക്ഷേത്ര ദർശനത്തിനായി എത്തിയത്. മൂന്നു മണിക്ക് ദർശനം നടത്തി. ചെന്നിത്തലയെ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിയോഗിക്കാത്തതിലുള്ള പ്രതിഷേധം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രകടമാക്കുന്നതും കാണാമായിരുന്നു.
ഇത്രയും മുതിർന്ന നേതാവായിട്ടും ചെന്നിത്തലയെ അവഗണിക്കുകയായിരുന്നുവെന്നും പ്രവർത്തകർ പറഞ്ഞു. ക്ഷേത്ര ദർശനം കഴിഞ്ഞ ഉടൻ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്നും ആശംസകൾ നേരുന്നുവെന്നും മാത്രമായിരുന്നു ഗുരുവായൂരിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാ മലയാള മാസം ഒന്നാം തിയതിയും രമേശ് ചെന്നിത്തല ഗുരുവായൂരിൽ ദർശനം നടത്താറുണ്ട്. നിയുക്ത എം.എൽ.എ കെ.മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരും ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |