
തൃശൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിനിലൂടെ ജൂൺ 28ന് ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള 1.73 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ എന്നിവയുടെ ഏകോപനത്തിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആശുപത്രികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി 1,975 ബൂത്തുകളും 4,000 വോളന്റിയർമാരെയും സജ്ജീകരിക്കും. യാത്രക്കാർക്കായി ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി 32 ട്രാൻസിറ്റ് ബൂത്തുകളുണ്ടാകും. അതിഥി തൊഴിലാളികൾക്കായി മൈഗ്രന്റ് സൈറ്റുകളിലും ആദിവാസി ഊരുകളിലും മൊബൈൽ ടീമുകൾ മുഖേന വീടുകളിലെത്തിയും വാക്‌സിൻ നൽകും.
കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽരാജ്യങ്ങളിലെ രോഗസാധ്യത കണക്കിലെടുത്താണ് നടപടി.
ഗർഭാശയഗള ക്യാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിൻ പൂർണ്ണമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. മേയ് 31നകം 14,15 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിൻ നൽകും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
തുള്ളിമരുന്ന്- 1.73 ലക്ഷം കുട്ടികൾക്ക്
ബൂത്തുകൾ - 1,975
വോളന്റിയർമാർ- 4,000
ട്രാൻസിറ്റ് ബൂത്തുകൾ -32
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |