തൃശൂർ: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആവേശത്തിൽ ജില്ല. നൂറിലേറെ കേന്ദ്രങ്ങളിൽ വിജയാഹ്ലാദ പ്രകടനം നടന്നു. ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു. സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണാൻ ഡി.സി.സി ഓഫീസിൽ ബിഗ് സ്‌ക്രീനും വിവിധയിടങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങളും സജ്ജമാക്കിയിരുന്നു. നഗരത്തിലെ പ്രകടനത്തിന് അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, പി. ശിവശങ്കരൻ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ, സന്തോഷ് ഐത്താടൻ, ബഷീർ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
അവസാനം സത്യപ്രതിജ്ഞ
അവസാന മണിക്കൂറിലെ ചർച്ചകൾക്കൊടുവിൽ മന്ത്രിസഭയിലെത്തിയ ഒ.ജെ. ജനീഷ് സത്യപ്രതിജ്ഞ ചെയ്തതും അവസാനം. തൃശൂരിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തൃശൂരിന് ഇത്തവണ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പിച്ച നിമിഷത്തിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ തേടി മന്ത്രിപദവി എത്തിയത്. യുവജനക്ഷേമ വകുപ്പാണ് ലഭിച്ചത്. ജനീഷിന്റെ അമ്മയും ഭാര്യയും കുടുംബാംഗങ്ങളും ചടങ്ങിനെത്തി. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, രാജൻ പല്ലൻ, അഡ്വ.തോമസ് ഉണ്ണിയാടൻ, അഡ്വ.ജോസഫ് ടാജറ്റ്, ഡോ.നിജി ജസ്റ്റിൻ, എ.പ്രസാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ ഇനി ജനപക്ഷ ഭരണമാണ്. വികസനത്തിന് കൃത്യമായ പദ്ധതികളും കാഴ്ചപ്പാടുകളുമായാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. നാടിന്റെ സ്വപ്നങ്ങൾ സർക്കാർ നിറവേറ്റും.അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |