തൃശൂർ: അറിവുകളുടെ വിശാലലോകത്തേക്ക് ചുവടുവയ്ക്കുന്ന കുട്ടികൾക്ക് മുൻപിൽ അവസരങ്ങളേറെയുണ്ടെന്നും ബുദ്ധിപൂർവം തേടിപ്പിടിക്കണമെന്നും മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്. അവസരങ്ങളിലേക്കുള്ള യാത്രകൾക്ക് പിന്തുണ നൽകുന്ന കേരളകൗമുദിയുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സി.കെ. മേനോൻ സ്മാരക സമിതിയുടെ സഹകരണത്തോടെ ഗുരുവായൂർ രുക്മിണി റീജൻസിയിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ - കൊച്ചി യൂണിറ്റുകളുടെ ചീഫുമായ പ്രഭുവാര്യർ ആമുഖപ്രഭാഷണം നടത്തി. മാറുന്ന കാലത്തിനനുസരിച്ച് വിദേശ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ സാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് മുൻപിൽ തുറന്നിടുകയെന്ന ഉദ്യമത്തിന്റെ ഭാഗമാണ് കേരളകൗമുദി മെറിറ്റ് അവാർഡ് 2026 എന്നും അദ്ദേഹം പറഞ്ഞു.
അസി. പൊലീസ് കമ്മിഷണർ വി. സുരേഷ്, മോട്ടോർ വെഹിക്കിൾ ജോയിന്റ് ആർ.ടി.ഒ: എം. രമേശ്, റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ: പി.വി. ബിജു എന്നിവർ വിശിഷ്ടാതിതിഥികളായി. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടന്നു.
കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. തുടർന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും തിരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും ക്ലാസ് നയിച്ചു. കേരളകൗമുദി സീനിയർ മാനേജർ മാർക്കറ്റിംഗ് എം.വി. സുധീഷ് നന്ദി രേഖപ്പെടുത്തി.
അവസരങ്ങളെ അറിയണം: ജോബിൻ കുര്യാക്കോസ്
പഠന - തൊഴിൽ അവസരങ്ങൾ കൂടുന്ന കാലത്ത് ജീവിതവിജയം കൈവരിക്കാൻ അനവധി സാദ്ധ്യതകളുണ്ടെന്നും അത് കുട്ടികൾ തിരിച്ചറിയണമെന്നും വിദ്യാഭ്യാസ വിദഗ്ദ്ധനും കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ്. കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്നൊരുക്കിയ മെറിറ്റ് അവാർഡ് 2026 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ ഉൾപ്പെടെയുള്ള അവസരങ്ങൾ തിരിച്ചറിവോടെ ഉപയോഗപ്പെടുത്തണം. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അഭിരുചിയുണ്ടോയെന്നും തൊഴിലവസരമുണ്ടോയെന്നും പരിശോധിക്കണം. തിരഞ്ഞെടുക്കുന്ന മേഖലകളിൽ ശോഭിക്കാനാകുമോയെന്നു കൂടി ചിന്തിക്കണം. ഇന്ന് ഏത് രാജ്യത്ത് പോയി പഠിക്കാനും അവസരമുണ്ട്. പുതിയ അറിവുകളുടെ അനന്ത ലോകമാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലം മാറിയപ്പോൾ വിദ്യാഭ്യാസ രീതികളും മാറിയിട്ടുണ്ട്. അങ്ങനെയാണ് വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ കേരളത്തിലും സജീവമായത്. പുതിയ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ സാധ്യതകൾ, അതിജീവിത വിജയത്തിന് എത്രത്തോളം ഉപകാരപ്രദമാകും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കണം. കേരളകൗമുദി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഇതിന് സഹായകമാകും. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും ഉപരിപഠന സാദ്ധ്യതകൾ കണ്ടെത്തുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകട്ടെ.
വി. സുരേഷ്, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ
കൗമാര മനസുകൾക്കായും അവരുടെ വിദ്യാഭ്യാസത്തിനായും കേരളകൗമുദി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സാമൂഹിക പ്രസക്തിയുള്ളതാണ്. ഉപരിപഠന സാദ്ധ്യതകളും ജോലി സാദ്ധ്യതകളുമുള്ള കോഴ്സുകൾ വിദ്യാർത്ഥി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലൂടെ ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരമാകും.എം. രമേശ്, മോട്ടോർ വെഹിക്കിൾ ജോയിന്റ് ആർ.ടി.ഒ
യുവതലമുറ ലഹരിക്കും മറ്റും അടിപ്പെട്ട് ജീവിതം പാതിവഴിയിൽ കൈവിട്ടുപോകുന്ന അവസ്ഥ എവിടെയും കാണാം. അത്തരം സാഹചര്യങ്ങളിൽ ജീവിതവിജയത്തിന് വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന കാര്യം വിജയത്തിന് കുറുക്കുവഴികളില്ലെന്നാണ്. പഠിക്കുക എന്ന ചുമതല മികവോടെ നിറവേറ്റുമ്പോൾ നല്ല കരിയർ കെട്ടിപ്പടുക്കാൻ എണ്ണമറ്റ അവസരങ്ങൾ തുറക്കപ്പെടും. അതിന്റെ ആദ്യപടിയാണ് പഠനം. കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും.പി.വി. ബിജു, റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ
വിദേശ വിദ്യാഭ്യാസം അനിവാര്യമായ കാലഘട്ടം : അശ്വിൻ പ്രദീപ്
കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസം അനുകൂലമായ കാലഘട്ടമാണ് കടന്നുപോകുന്നത്. വിദേശ വിദ്യാഭ്യാസത്തിന് എല്ലാ കാലത്തും അനന്തമായ സാധ്യതകളുണ്ട്. വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതോടെ അവരുടെ ജീവിത നിലവാരം മികവുറ്റതാകും. പരമ്പരാഗത കോഴ്സുകൾ മാത്രമേ പഠിക്കൂ എന്ന ചിന്ത വിദ്യാർത്ഥികൾ ഉപേക്ഷിക്കണം. പുതിയ കാലത്തിന്റെ കോഴ്സുകളെ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. വിദേശ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും മാഗ്റ്റ് ഒരുക്കി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |