വടക്കാഞ്ചേരി : ഓട്ടുപാറ-എങ്കക്കാട്-കരുമത്ര റോഡിൽ ജനങ്ങൾക്ക് തീരാദുരിതം സമ്മാനിച്ച് എങ്കക്കാട് റെയിൽവെ ഗേറ്റ്. പ്രതിദിനം 200 ലേറെ തവണയാണ് അടച്ചിടുന്നത്. എങ്കക്കാട്, മങ്കര, കരുമത്ര, വിരുപ്പാക്ക, വാഴാനി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കാണ് ഇതുമൂലം ഏറെ ദുരിതം. എങ്കക്കാട് നിവാസികളാണ് വലിയ പ്രയാസത്തിൽ. സാധാരണ ദിവസങ്ങളിൽ നൂറിൽപ്പരം പാസഞ്ചർ ട്രെയിനുകളും അത്ര തന്നെ ചരക്കു ട്രെയിനുകളും കടന്നുപോകുന്നുവെന്നാണ് റെയിവേ കണക്ക്. അതിനാൽ 20 മണിക്കൂറിലധികമാണ് അടഞ്ഞുകിടക്കുന്നത്. ഗേറ്റ് അടച്ചാൽ ഇരുഭാഗത്തും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. രണ്ടും മൂന്നും ട്രെയിനുകൾ പോയതിനുശേഷമാണ് ഭൂരിഭാഗം സമയത്തും തുറക്കുന്നത്. ഒരു അടവിൽ പത്ത് മിനിറ്റോളം കുരുക്ക് ഉറപ്പ്. വന്ദേഭാരത് ട്രെയിൻ എത്തിയതോടെ ജന ദുരിതം ഇരട്ടിച്ചു. ഈ ട്രെയിൻ ഷൊർണൂരും മുളങ്കുന്നത്തുകാവും വിട്ടാൽ ഗേറ്റ് അടച്ചിടും. വേഗ കൂടുതലും ഇടയിൽ സ്‌റ്റോപ്പുകൾ ഇല്ലാത്തതുമാണ് കാരണം. ഗേറ്റ് തകരാറുകളും അറ്റകുറ്റപ്പണികളും വന്നാൽ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് പോകേണ്ട സ്ഥിതിയാണ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുൻകൈയെടുത്ത് എങ്കക്കാട്-മാരാത്തുകുന്ന് റെയിൽവെ ഗേറ്റുകൾക്കിടയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ട റെയിൽവ മേൽപ്പാലം എന്ന് യാഥാർത്ഥ്യമാകുമെന്നതിന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്.
റെയിൽവെയുടെ വിവിധ തലങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പ്രവർത്തനം സജീവമാക്കും. നിർദ്ദിഷ്ഠ മേൽപ്പാലം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആലോചനയിലാണ്.
-വി.പി.മധു (ചെയർപേഴ്‌സൺ, മേൽപ്പാലം ആക്ഷൻ കൗൺസിൽ)
ജനകീയ ദുരിതം അകറ്റാൻ റെയിൽവെ മേൽപ്പാലമല്ലാതെ മാർഗമില്ല. ഒരു നാടിന്റെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായി തടസപെടുത്തുകയാണ് ഗേറ്റ്. എല്ലാ മേഖലയും ദുരിതമനുഭവിക്കുകയാണ്. അധികൃതർ ജനങ്ങളെ വെല്ലുവിളിക്കരുത്.
-സുമേഷ് അരയംപറമ്പിൽ (പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |