
മേയിൽ റെക്കാഡ് വിൽപ്പന
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ അവഗണിച്ച് ഇന്ത്യൻ ഉപഭോക്താക്കൾ വിപണിയിൽ സജീവമായതോടെ വാഹന വിൽപ്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. യാത്രാ വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ, ട്രാക്‌ടറുകൾ തുടങ്ങിയ വാഹനങ്ങളുടെ വിൽപ്പന മേയിൽ പത്ത് ശതമാനം ഉയർന്ന് 25.31 ലക്ഷം യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ(എഫ്.എ.ഡി.എ) വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയർന്നതിനാൽ ഉപഭോക്താക്കൾ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് അധിക താത്പര്യം പ്രകടിപ്പിച്ചു.
യാത്രാ വാഹനങ്ങളുടെ വിൽപ്പന 23 ശതമാനം ഉയർന്ന് 4.03 ലക്ഷം യൂണിറ്റുകളായി. ബദൽ ഇന്ധന വാഹനങ്ങളുടെ വിപണി വിഹിതം മേയിൽ 38 ശതമാനമാണ്. ഇതിൽ സി.എൻ.ജി വാഹനങ്ങളുടെ വിഹിതം 28 ശതമാനവും ഇ.വികളുടെ വിഹിതം ഏഴ് ശതമാനമായും ഉയർന്നു.
വിൽപ്പന വളർച്ച
ട്രാക്ടർ : 11 ശതമാനം
ടു വീലർ : 8 ശതമാനം
വാണിജ്യ വാഹനങ്ങൾ : 5 ശതമാനം
ഓട്ടോറിക്ഷകൾ : 4 ശതമാനം
ഇ.വിക്ക് പ്രിയം
കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തമെടുത്താൽ ഇ.വി വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം ഏഴ് ശതമാനം ഉയർന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില നാല് തവണയായി എട്ടു രൂപയിലധികം വർദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |