
പാലക്കാട്: സംസ്ഥാനത്തെ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ 'ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്' കാമ്പയിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയ അർബൻ ഗ്രാമീൺ സൊസൈറ്റി (യു.ജി.എസ്) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടിനെ 'തൂഫാൻ വാരിയർ' ഔദ്യോഗിക ബാഡ്ജ് അണിയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു.
യുവതലമുറയെ ലഹരി മാഫിയയുടെ മാരക വലയത്തിൽ നിന്നും രക്ഷിക്കാനുള്ള സർക്കാരിന്റെ ദൗത്യത്തിന് അജിത് പാലാട്ടിനെപ്പോലെയുള്ള ദീർഘവീക്ഷണമുള്ള സാരഥികളുടെ പങ്കാളിത്തം കരുത്താണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സഹകരണ-കോർപ്പറേറ്റ് മേഖലകളിൽ നിന്ന് പോരാട്ടത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.
നടൻ മോഹൻലാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, താമരശ്ശേരി ബിഷപ്പ് റെമീജിയോസ് മരിയ പോൾ ഇഞ്ചനാനിയിൽ, വേദ പണ്ഡിതൻ എം.ആർ. രാജേഷ്, നടൻ മധു, ആദ്യ തൂഫാൻ വാരിയർ മിനി ആന്റണി എന്നിവരടങ്ങുന്ന പ്രമുഖ തൂഫാൻ വാരിയർമാരുടെ നിരയിലേക്കാണ് അജിത് പാലാട്ടും ഉൾപ്പെടുന്നത്.
മാതൃകയായി യു.ജി.എസ്
കേരളത്തെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിൽ കോർപ്പറേറ്റ് മേഖലയ്ക്ക് മികച്ച മാതൃകയാകുകയാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ 30ഓളം ശാഖകളിലെ 400ഓളം സഹപ്രവർത്തകരെ അണിനിരത്തി ലഹരിക്കെതിരായ പോരാട്ടത്തിൽ മുന്നിലുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു. യുവതലമുറയെ ലഹരിമാഫിയയുടെ കൈകളിൽ നിന്നും രക്ഷിക്കുകയെന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. 'തൂഫാൻ വാരിയർ' ആയതിൽ ഏറെ അഭിമാനമുണ്ടെന്ന് അജിത് പാലാട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |