
ന്യൂഡൽഹി: ഭർത്താവിനൊപ്പം ഇന്ത്യയിൽ താമസിച്ച അനുഭവം പങ്കുവച്ച് വിദേശ വനിത. മെക്സികോയിൽ നിന്നുള്ള ഗബ്രിയേല എന്ന യുവതിയാണ് രാജ്യ തലസ്ഥാനത്ത് തന്നെ അമ്പരപ്പിച്ച ഒരു കാര്യത്തെക്കുറിച്ച് മനസ് തുറന്നത്. ഡൽഹിയിലെ കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ അർദ്ധരാത്രിയിൽ ആളുകൾ കുടുംബസമേതം പാർക്കുകളിൽ നടക്കാനിറങ്ങുന്ന കാഴ്ചയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ഗബ്രിയേല ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ലോകത്തിലെ പല നഗരങ്ങളിലും ചിന്തിക്കാൻ പോലും കഴിയാത്ത ഇത്തരം രാത്രികാല കാഴ്ചകൾ ഇന്ത്യയിലെ സുരക്ഷിതമായ അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഗബ്രിയേല വ്യക്തമാക്കി.
'ഒരു വിദേശിയെന്ന നിലയിൽ എന്നെ ശരിക്കും ഞെട്ടിച്ച കാര്യമായിരുന്നു അത്. ഡൽഹിയിലെ കടുത്ത ചൂട് കാരണം പകൽ സമയങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാനോ സാമൂഹിക ജീവിതം നയിക്കാനോ കഴിയില്ല. അങ്ങനെയെങ്കിൽ ഇന്ത്യക്കാർ എങ്ങനെയാണ് കുടുംബത്തോടൊപ്പം പുറത്തു സമയം ചെലവഴിക്കുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാത്രി കുറച്ച് ശുദ്ധവായു ശ്വസിക്കാൻ എന്നെ പുറത്തുകൊണ്ടുപോകാൻ ഭർത്താവിനോട് ഞാൻ ആവശ്യപ്പെട്ടു. ഞങ്ങൾ സ്‌കൂട്ടറിൽ പോകുമ്പോൾ പാർക്കുകളിലൊക്കെ വൻ ജനക്കൂട്ടത്തെയാണ് കണ്ടത്. യുവാക്കൾ മാത്രമല്ല, മുതിർന്നവരും കുട്ടികളുമടങ്ങുന്ന ഒത്തിരി കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു.
'ഇന്ത്യയിൽ ഇതൊക്കെ സാധാരണമെന്നാണ് ഭർത്താവ് ഗൗരവ് എന്നോട് വിശദീകരിച്ചത്. പകൽ സമയത്തെ കടുത്ത ചൂട് കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാലാണ് രാത്രിയിൽ എല്ലാവരും ഒരുമിച്ച് പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജന്മനാടായ മെക്സിക്കോയിൽ ഒരിക്കലും കാണാത്ത കാഴ്ച അത്ഭുതപ്പെടുത്തി.'- ഗബ്രിയേല കൂട്ടിച്ചേർത്തു.
ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഗബ്രിയേല ഇന്ത്യക്കാരനായ തന്റെ ഭർത്താവ് ഗൗരവിനെ പരിചയപ്പെട്ടത്. ആദ്യമൊക്കെ മെസജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും വിശേഷങ്ങൾ പങ്കുവച്ചിരുന്ന ഇവർ, ഗബ്രിയേല ഒരു മാസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതോടെ ഗൗരവുമായി കൂടുതൽ അടുത്തു. മുഴവൻ സമയവും ഗൗരവിനൊപ്പം കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്താനും ഗബ്രിയേലയ്ക്ക് സാധിച്ചു. ഒരു മാസത്തിന് ശേഷം അവർ മെക്സിക്കോയിലേക്ക് തന്നെ മടങ്ങിപ്പോകുകയും ചെയ്തു. ആ യാത്ര ഗബ്രിയേലയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. പിന്നീട് അമ്മയോടൊപ്പം തിരിച്ചെത്തി ഗൗരവിനെ വിവാഹം കഴിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |