
മേൽനോട്ടം തുടരുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ (എസ്.ഐ.ടി) ഫോറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. സാമ്പത്തിക ഡേറ്റകൾ അന്വേഷണ പരിധിയിലുള്ളതിനാൽ അക്കാര്യത്തിൽ വിദഗ്ദ്ധനായ ഒരാൾ സംഘത്തിലുണ്ടാകണം. എല്ലാ രേഖകളും എസ്.ഐ.ടിക്ക് പരിശോധിക്കാം. നിഷ്‌പക്ഷവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിൽ മേൽനോട്ടം തുടരും. രണ്ടാഴ്ചയ്‌ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികളാണ് പരിഗണിച്ചത്. ക്രിമിനൽ കേസ് അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിച്ച വിവരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ലക്‌നൗ റേഞ്ച് ഐ.ജിയായ എസ്. കിരൺ,ഡി.ഐ.ജി സോമെൻ ബർമ,എസ്.എസ്.പി ഗൗരവ് ഗ്രോവർ എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. അറസ്റ്റിലായ 8 പ്രതികളുടെയും ജുഡിഷ്യൽ കസ്റ്റഡി ആഗസ്റ്റ് 10 വരെ അയോദ്ധ്യയിലെ പ്രത്യേക കോടതി നീട്ടി.
പ്രത്യേക അന്വേഷണ സംഘം തലവനായ എസ്. കിരൺ തിരുവനന്തപുരം സ്വദേശിയാണ്. 2008 ബാച്ച് യു.പി കേഡറിലെ ഐ.പി.എസുകാരനാണ്. ഇന്റർപോൾ മെഡൽ ഓഫ് എക്‌സലൻസ് നേടിയിട്ടുണ്ട്. ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു ജോലി. അവിടെ നിന്ന് ലക്‌നൗ റേഞ്ച് ഐ.ജിയായി ചുമതലയേൽക്കുകയായിരുന്നു. സി.ബി.ഐയിലും 7 വർഷം പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |