SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

പശ്ചിമബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു , ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

y

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവ് മമതാ ബാനർജി തിരഞ്ഞെടുപ്പ് തോൽവി അംഗീകരിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ വിസമ്മതിച്ചതോടെ ഗവർണർ ആർ.എൻ.രവി നിയമസഭ പിരിച്ചുവിട്ട് ഉത്തരവിറക്കി. നാളെ രാവിലെ 10ന് ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.

നിയമസഭയുടെ കാലാവധി ഇന്നലെ പൂർത്തിയായ സാഹചര്യത്തിലാണ് ഭരണഘടനയുടെ 174-ാം വകുപ്പിലെ രണ്ട്(ബി) പ്രകാരമുള്ള അധികാരമുപയോഗിച്ചതെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഭരണകക്ഷി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി രാജി സമർപ്പിക്കുകയും ഗവർണർ നിയമസഭ പിരിച്ചുവിടുന്നതുമാണ് നടപടിക്രമം. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുകയും ചെയ്യാറുണ്ട്.

ആദ്യ ബി.ജെ.പി സർക്കാർ,

പ്രധാനമന്ത്രിയടക്കം എത്തും

പശ്ചിമബംഗാളിലെ ആദ്യ ബി.ജെ.പി സർക്കാർ നാളെ രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയായിരിക്കും മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനിക്കുന്നത്.

സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, എൻ.ഡി.എ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. സത്യപ്രതിജ്ഞയ്‌ക്കുശേഷം പുതിയ മുഖ്യമന്ത്രി പഴയ റൈറ്റേഴ്സ് ബിൽഡിംഗിലെ ഓഫീസിലാണ് ചുമതലയേൽക്കുക. മമതാ ബാനർജി ഈ ഓഫീസ് ഒഴിവാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360