
വിമത എം.പിമാർ സ്‌പീക്കറെ കണ്ടേക്കും
ന്യൂഡൽഹി: എം.എൽ.എമാർ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് പിളർന്ന തൃണമൂൽ കോൺഗ്രസിലെ 20 ഓളം എം.പിമാർ ഡൽഹിയിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ചയിലെന്ന് സൂചന. ഇന്നത്തെ ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കാനെത്തിയ തൃണമൂൽ നേതാവ് മമത ബാനർജി എം.പിമാരുടെ നീക്കങ്ങൾ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. പാർട്ടിയിലെ 20പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമതർ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വം ചർച്ചയ്ക്കൊരുങ്ങുന്നത്. ഇവർ വിട്ടു നിന്നാൽ പ്രത്യേക ബ്ളോക്കായി പാർലമെന്റിൽ ഇടം നൽകാനാണ് ബി.ജെ.പിയുടെ നീക്കം. നിലവിൽ തൃണമൂലിന് ലോക്‌സഭയിൽ 28ഉം രാജ്യസഭയിൽ 13ഉം എം.പിമാരുണ്ട്. ഇതിൽ കകോളി ഘോഷ് ദസ്‌തിദാറിന്റെ നേതൃത്വത്തിൽ വിമത എം.പിമാർ ഇന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കാണുമെന്നും സൂചനയുണ്ട്.
ലോക്‌സഭാ എം.പിമാരിൽ ചിലർ വിട്ടു പോകുമെന്ന് തൃണമൂൽ വൃത്തങ്ങൾ സമ്മതിക്കുന്നു. എന്നാൽ 16 പേർ മമതയോട് കൂറു പുലർത്തുമെന്നാണ് അവരുടെ വിശ്വാസം. അങ്ങനെ വന്നാൽ കൂറുമാറ്റം ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം വിമതർക്ക് ലഭിക്കില്ല. അതിനിടെ മമതയും അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും ഡൽഹിയിൽ ആംആദ്മിപാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിനെ കണ്ടു. ആംആദ്‌മി പാർട്ടിയും സമാനമായ പിളർപ്പിന് ഇരയായിരുന്നു. എട്ട് എം.പിമാർ ബി.ജെ.പിയിലേക്ക് പോയതിന്റെ ആഘാതത്തിലാണ് പാർട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |