
ന്യൂഡൽഹി: മമതാ ബാനർജിക്ക് വിമതരുടെ തിരിച്ചടി തുടരുന്നു. പ്രകാശ് ചിക് ബാരിക്ക് തൃണമൂൽ അംഗത്വവും രാജ്യസഭാംഗത്വവും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുന്ന മൂന്നാമത്തെ രാജ്യസഭാംഗമാണ് ബാരിക്ക്. അതിനിടെ, മമതയുടെ വിശ്വസ്തൻ കല്യാൺ ബാനർജി എം.പിയും കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. മമതയുടെ മരുമകനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേകുമായുള്ള ഉടക്കാണ് കാരണം. ബാരിക്കിന്റെ രാജിയോടെ തൃണമൂലിന്റെ രാജ്യസഭ അംഗബലം 10 ആയി. എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കൊപ്പമെത്തിയാണ് ബാരിക്ക് രാജി പ്രഖ്യാപിച്ചത്. അലിപുർദുവാറിൽ നിന്നുള്ള 46 കാരനായ ബാരിക്ക് 2023 ആഗസ്റ്റിലാണ് രാജ്യസഭാംഗമായത്. 2029 ആഗസ്റ്റ് 18വരെ കാലാവധി ശേഷിക്കെയാണ് രാജി.
'അഭിഷേക് വേണോ,
ഞാൻ വേണോ'
വിമത പക്ഷത്തേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് കല്യാൺ ബാനർജിയും നൽകിയത്. അഭിഷേക് വേണോ താൻ വേണോ എന്ന് മമത തീരുമാനിക്കട്ടെ. അഭിഷേകിന്റെ ധാർഷ്ട്യം പാർട്ടിയെ നശിപ്പിച്ചു. പാർട്ടി പരാജയപ്പെട്ടപ്പോഴും രാജാവാണെന്നാണ് വിചാരമെന്ന് കല്യാൺ വിമർശിച്ചു. കൊൽക്കത്ത ഹൈക്കോടതിയിലെ അഭിഷേകിന്റെ വ്യാജരേഖ ചമയ്ക്കൽ കേസിൽ ഹാജരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകനായ കല്യാണിനെ ഒഴിവാക്കിയതാണ് പിണക്കത്തിനിടയാക്കിയത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും
- പ്രകാശ് ചിക് ബാരിക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |