
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാന്റെ രാജി വാർത്ത പുറത്തു വന്നപ്പോൾ തുടക്കത്തിൽ സ്ഥിരീകരിക്കാൻ കഴിയാത്തതിന്റെ ആശയക്കുഴപ്പത്തിലായിരുന്നു ഡൽഹി ജന്തർ മന്ദറിലെ സി.ജെ.പി സമരവേദി. സമരപ്പന്തലിലും സമീപമേഖലകളിലും പൊലീസ് നിർദ്ദേശപ്രകാരം ഇന്റർനെറ്റ് വിച്‌ഛേദിച്ചിരുന്നതിനാൽ രാജിവാർത്ത സത്യമാണോ എന്നറിയാനുള്ള തത്രപ്പാടിലായിരുന്നു സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെയും മറ്റുള്ളവരും.
സമരവേദിക്കു പുറത്തുള്ള ആളുകളെ ഫോണിൽ വിളിച്ച് വാർത്ത ഉറപ്പുവരുത്താൻ പലരും ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച നിമിഷം വൈകാരികമായാണ് പ്രവർത്തകർ പ്രതികരിച്ചത്. സമരവേദിയിൽ മുട്ടുകുത്തി നിലത്ത് മുഷ്ടിചുരുട്ടി ഇടിച്ചാണ് അഭിജീത് ദീപ്‌കെ ആഹ്ളാദം പ്രകടിപ്പിച്ചത്. കടുത്ത ടൈഫോയ്ഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ദീപ്‌കെ ആ ക്ഷീണം ഒട്ടും പ്രകടിപ്പിക്കാതെ വികാരാധീനനായി.
വേദിയിൽ സ്ഥാപിച്ച ആത്മഹത്യ ചെയ്ത കുട്ടികളുടെ ചിത്രമുയർത്തിയാണ് അദ്ദേഹം പ്രവർത്തകരോട് തങ്ങളുടെ സമരവിജയം പ്രഖ്യാപിച്ചത്. വിജയം ആത്മഹത്യ ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുകയും ചെയ്തു. അവർക്ക് നീതി ലഭിച്ചു എന്നും പ്രതികരിച്ചു. പരസ്പരം ആശ്ലേഷിച്ചാണ് പ്രവർത്തകർ പലരും സമര വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചത്. പ്രവർത്തകർ ഭരണഘടന ഉയർത്തിപ്പിടിച്ച് നൃത്തം ചവിട്ടി. ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളും മുഴക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |