
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവും നടിയുമായ സ്‌മൃതി ഇറാനിയുടെ പേര് അമേഠിയിലെ മേദൻ മാവായ് ഗ്രാമത്തിലെ പഞ്ചായത്ത് വോട്ടർ പട്ടികയിൽ നിന്നൊഴിവായി. അമേഠി മുൻ എം.പിയായ സ്‌മൃതിയുടെ പേര് 2024 ലെ ലോക്‌സഭാ, 2022 ലെ നിയമസഭാ വോട്ടർപ്പട്ടികകളിലുണ്ടായിരുന്നു. ബി.ജെ.പിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ചൗഹാൻ അറിയിച്ചു. 2019ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ‌്മൃതി അമേഠിയിലെ ഗൗരിഗഞ്ച് മണ്ഡലത്തിന് കീഴിലുള്ള മേദൻ മാവായ് ഗ്രാമത്തിൽ വീട് നിർമ്മിച്ച് വോട്ടറായി രജിസ്റ്റർ ചെയ്‌തിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്‌മൃതി ഇവിടെ നിന്നാണ് വോട്ടുരേഖപ്പെടുത്തിയത്. എന്നാൽ ഈ 10ന് പഞ്ചായത്ത് പ്രസിദ്ധീകരിച്ച പട്ടികയിൽ സ്‌മൃതിയുടെ പേരില്ല. സ്മൃതിയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായും മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സുധാൻഷു ശുക്ല പറഞ്ഞു. 2024 തിരഞ്ഞെടുപ്പിൽ സ്‌മൃതി കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മയോട് പരാജയപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |