
ന്യൂഡൽഹി: ശത്രുവിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിനേടി ഇന്ത്യ. ഇതിനായി ഹൈപ്പർസോണിക് വേഗതയുള്ള എ.ഡി- 1, എ.ഡി - 2 മിസൈലുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വിജയകരമായി പരീക്ഷിച്ചു. കപ്പൽവേധ മിസൈലായ എൻ.എ.എസ്.എം- എം.ആർ പരീക്ഷണവും വിജയിച്ചു.
അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചമാണ് സ്വന്തമാക്കിയത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്താനും നിരീക്ഷിക്കാനും ഭസ്മമാക്കാനും കഴിയും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ ബഹുതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബി.എം.ഡി) ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന, ഇസ്രയേൽ എന്നിവയാണ് മറ്റുരാജ്യങ്ങൾ.
ഒഡിഷ തീരത്തെ ടെസ്റ്റ് റേഞ്ചിൽ 10,11 തീയതികളിലായിരുന്നു പരീക്ഷണം. മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തകർത്തു. ഡി.ആർ.ഡി.ഒയിലെയും സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചു. ഡി.ആർ.ഡി.ഒ ചെയർമാൻ രാജേഷ്‌കുമാർ സിംഗ് മേൽനോട്ടം വഹിച്ചു.
1. എ.ഡി- 1 മിസൈൽ
1,500 മുതൽ 3,000 കിലോമീറ്റർ വരെ മാരക നശീകരണശേഷി. 5,000 കിലോമീറ്റർ വരെ റേഞ്ച് ഉയർത്താം
2. എ.ഡി- 2 മിസൈൽ
5,000 കിലോമീറ്റർ അകലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെയും ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലുകളെയും തകർക്കും
3. എൻ.എ.എസ്.എം- എം.ആർ
ഇടത്തരം ശ്രേണിയിലെ കപ്പൽവേധ മിസൈൽ. റഡാറിനെ വെട്ടിക്കും. 350 കിലോമീറ്റർ അകലെയുള്ള യുദ്ധക്കപ്പലുകളെ തകർക്കും
നിർണായക സാങ്കേതികവിദ്യ സ്വായത്തമാക്കാൻ പങ്കുവഹിച്ച എല്ലാവർക്കും അഭിനന്ദനം.
രാജ്‌നാഥ് സിംഗ്,
പ്രതിരോധമന്ത്രി
അഗ്നി 6 ഉടൻ
12,000 കിലോമീറ്റർ റേഞ്ചുള്ള അഗ്നി 6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ ഉടൻ പരീക്ഷിക്കും. ഒഡീഷയിലെ ചാന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. ലോഞ്ച് കോംപ്ലക്സ് 3 പരിസരത്തെ 3.5 കിലോമീറ്റർ ചുറ്റളവിലുള്ള പതിനായിരത്തിൽപ്പരം ഗ്രാമീണരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുണ്ട്. നാലുഘട്ടമായാണ് അഗ്നി 6ന്റെ പ്രവർത്തനം. പത്തിലധികം ആണവ യുദ്ധമുനകൾ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേസമയം തൊടുക്കും. ഇതിനുള്ള എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർജറ്റബിൾ റി- എൻട്രി വെഹിക്കിൾ) സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ സ്വന്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |