
ന്യൂഡൽഹി: ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിനു മാത്രമേ സർക്കാർ ജീവനക്കാരെ അടക്കം പിരിച്ചുവിടാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി വിധിച്ചു. പിരിച്ചുവിടൽ കഠിനമായ ശിക്ഷയാണെന്നും നിരീക്ഷിച്ചു. പിരിച്ചുവിട്ടതിനെതിരെ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിഡറ്റിലെ ജീവനക്കാരി സമർപ്പിച്ച ഹർജിയിലാണ് നിലപാട്. പെരുമാറ്റത്തിന്റെ സ്വഭാവം, ജീവനക്കാരുടെ ദീർഘകാല സേവനം, സർവീസ് റെക്കോഡ്, പ്രായം തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കണം. സസ്‌പെൻഷൻ സമയത്തെ ശിക്ഷാകാലയളവായി പരിഗണിക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
അച്ചടക്കമില്ല, അനുസരണയില്ല തുടങ്ങിയ കുറ്റങ്ങളാണ് ജീവനക്കാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറഞ്ഞ ശിക്ഷ നൽകാൻ കഴിയുമോയെന്ന് അധികൃതർ പരിശോധിക്കണം. പിരിച്ചുവിടുന്നത് ആശ്രിതരെയും ബാധിക്കും. ജീവനക്കാരിക്ക് സ്ഥാപന അധികൃതർ വീണ്ടും നോട്ടീസ് നൽകണം. പിരിച്ചുവിടൽ അല്ലാത്ത ശിക്ഷ സംബന്ധിച്ച് ഹിയറിംഗ് നടത്തണം. അതിനുശേഷം തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. പിരിച്ചുവിടൽ ശരിവച്ച ബോംബെ ഹൈക്കോടതി വിധിയും റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |