
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന സാമൂഹിക മാദ്ധ്യമങ്ങളിലെ അഭ്യൂഹം പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തള്ളി. ടെലഗ്രാം ആപ്പിൽ ചോദ്യപേപ്പറുകൾ ലഭ്യമാണെന്നായിരുന്നു പ്രചാരണം. വ്യാജ പ്രചാരണങ്ങളിൽ വിദ്യാർത്ഥികൾ വീഴരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറൊയുടെ (പി.ഐ.ബി) ഫാക്‌ട് ചെക്ക് യൂണിറ്റും സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി. 21നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ 15 മിനിട്ട് അധികം അനുവദിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് 2 മുതൽ 5.15 വരെയാണ് സമയം. വ്യോമസേന,കേന്ദ്രസേന,ഐ.ബി,സി.ബി.ഐ,സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനം തുടങ്ങിയവയെ അടക്കം ഉപയോഗിച്ച് പഴുതുകളച്ച് പരീക്ഷ നടത്താനാണ് ശ്രമം. ഇന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം വ്യക്തമാക്കി അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയേക്കും. പരീക്ഷാനടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 'പരീക്ഷാ കർമ്മയോഗി' എന്ന പദ്ധതിക്ക് എൻ.ടി.എ തുടക്കമിട്ടു. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |