
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാരിനെതിരേ വൻ പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടും 29 ദിവസമായി സമരം നടത്തുന്ന പാർട്ടി പാർലമെന്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. പാർലമെന്റ് സമ്മേളനം കണക്കിലെടുത്ത് മാർച്ചിന് അനുമതി നൽകാനിടയില്ല.
മാർച്ച് വൻ വിജയമാക്കണമെന്ന് ആശുപത്രിയിലും നിരാഹാരം തുടരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക് ആഹ്വാനം ചെയ്തു. ആശുപത്രിയിൽ നിന്ന് ഭാര്യ ഗീതാഞ്ജലി മുഖേനയാണ് ആഹ്വാനം ചെയ്തത്. മാർച്ചിനായി ജന്ദർ മന്ദറിൽ രാവിലെ ഒത്തുചേരാൻ ജന്ദർമന്ദറിൽ നിരാഹാരം നടത്തുന്ന സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെയും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ജന്ദർ മന്ദറിൽ പ്രതിഷേധം നടത്താനോ പാർലമെന്റിലേക്ക് മാർച്ച് നടത്താനോ സി.ജെ.പി ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും അപേക്ഷിച്ചാലും പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത് മുൻനിറുത്തി അനുമതി നൽകില്ലെന്നും പൊലീസ് അറിയിച്ചു.
എന്നാൽ അനുമതി ഇല്ലാതെയും മാർച്ച് നടത്തുമെന്ന നിലപാടിലാണ് സി.ജെ.പി. പാർലമെന്റ് മാർച്ച് തടയാൻ പൊലീസ് ജന്ദർമന്ദറിൽ ബാരിക്കേഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
മാർച്ചിനെത്തുന്നവർ ത്രിവർണപതാകയും കരുതണമെന്ന് പാർട്ടി ആഹ്വാനം ചെയ്തു. ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |