
ചെന്നൈ: തമിഴ്നാട്ടിൽ കുടുംബനാഥകളുടെ പേരിൽ വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ (എൽ.പി.ജി) സൗജന്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ടി.വി.കെയുടെ പ്രകടനപത്രികയിലെ 'അന്നപൂർണി സൂപ്പർ 6' പദ്ധതിയുടെ ഭാഗമായാണിത്.
ഏകദേശം 4,000 കോടി വാർഷിക ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേമപദ്ധതി, സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങൾക്ക് ലഭിക്കും. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ,ചെറുകിട കർഷക കുടുംബങ്ങൾ,ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾ എന്നിവർ പദ്ധതിയിൽ ഉൾപ്പെടുമെന്ന് വിജയ് വ്യക്തമാക്കി. പാചകവാതക സിലിണ്ടർ ബുക്ക് ചെയ്ത് ഡെലിവറി ചെയ്യുന്ന വേളയിൽ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സർക്കാർ കൈമാറും. വരുന്ന ജനുവരിയിലെ പൊങ്കൽ മുതൽ പദ്ധതി പ്രാബല്യത്തിൽവരും.
സാമൂഹിക സുരക്ഷയും യാത്രാസൗകര്യവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുമുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർക്കുമുള്ള സൗജന്യ ബസ് യാത്രാ വ്യാപിപ്പിച്ചുകൊണ്ട് 'വെട്രി പയണം' പദ്ധതിയും വിജയ് പ്രഖ്യാപിച്ചു. മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ വിപുലീകരിച്ച യാത്രാപദ്ധതിയാണിത്. ഇതു പ്രകാരം മെട്രോപൊളിറ്റൻനഗര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ്, ഡീലക്സ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാം. ദൂരസ്ഥലങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |